ന്യൂഡൽഹി: പുണ്യനദികളായ ഗംഗ, യമുന നദികൾക്ക് മനുഷ്യതുല്യമായ പദവി നൽകിയ ഉത്തരാഖണ്ഡ് ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. ഉത്തരാഖണ്ഡിലെ ബിജെപി സർക്കാരിന്റെ ഹർജിയിലാണ് സ്റ്റേ.
കഴിഞ്ഞ മെയിൽ ആണ് അപൂർവ്വ വിധിയിലൂടെ മഹാനദികളായ യമുനയെയും ഗംഗയെയും വ്യക്തിത്വമുള്ളവരായി ഉത്തരാഖണ്ഡ് ഹൈക്കോടതി പ്രഖ്യാപിച്ചത്. നാശത്തിന്റെ വക്കിലെത്തി നിൽക്കുന്നതിനാലാണ് ജസ്റ്റിസുമാരായ രാജീവ് ശർമ, അലോക് സിംഗ് എന്നിവർ ഇത്തരത്തിൽ ഒരു വിധി പുറപ്പെടുവിച്ചത്. പരസ്ഥിതി സംരക്ഷണവും ഇതര ജീവജാലങ്ങളോടുള്ള അനുകന്പയും മൗലികമായ കർത്തവ്യമാണെന്ന് തിരിച്ചറിയണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. നദികളുടെ പോഷക നദികളും അരുവികളും നദികളിൽ നിന്ന് തുടർച്ചയായി ഒഴുകുന്ന വെള്ളവും നിയമപരമായി വ്യക്തിത്വമുള്ളവരായിരിക്കും എന്നും ഹൈക്കോടതി വിധിച്ചിരുന്നു.
ഇതോടെ കാർഷികാവശ്യത്തിനുള്ള ജലസേചനം, കുടിവെള്ള വിതരണം, ജലവൈദ്യുതി ഉൽപ്പാദനം, ഗതാഗതം എന്നിവയുമായി ബന്ധപ്പെട്ട നടപടികൾക്ക് ഗംഗ മാനേജ്മെന്റ് ബോർഡ് രൂപീകരിക്കണം. കേന്ദ്ര സർക്കാരിന്റെ നമാമി ഗംഗ പദ്ധതി ഡയറക്ടർ, ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി, അഡ്വക്കേറ്റ് ജനറൽ എന്നിവർക്ക് ഗംഗ-യമുന നദികളുടെ സംരക്ഷണ ചുമതലയും നൽകിയിരുന്നു.
എന്നാൽ നദിയിലുണ്ടാകുന്ന വെള്ളപ്പൊക്കം മൂലം ആർക്കെങ്കിലും ദോഷം സംഭവിച്ചാൽ ചീഫ് സെക്രട്ടറി ഉത്തരവാദി ആകേണ്ടിവരുമെന്ന് ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച ഉത്തരാഖണ്ഡ് സർക്കാർ ചൂണ്ടിക്കാട്ടി. അതിന്‍റെ പേരിൽ ആരെങ്കിലും പരാതി നൽകിയാൽ സാന്പത്തിക നഷ്ടം വഹിക്കേണ്ടി വരുന്നത് സർക്കാരിനാകുമെന്നും സർക്കാർ ഹർജിയിൽ പറഞ്ഞു.
ന്യൂസിലന്‍ഡിലെ വാംഗ്‌നുയി നദിക്ക് ആ രാജ്യത്ത് വ്യക്തിയുടെ പദവിയുണ്ട്. ഈ മാതൃകയാണ് ഹൈക്കോടതി നദികൾക്ക് വ്യക്തിത്വ പദവി നൽകിയിരുന്നത്.