/indian-express-malayalam/media/media_files/2026/01/30/tirupati-laddu-tirupati-temple-2026-01-30-14-43-02.jpg)
(Credit: Temple website)
ഹൈദരാബാദ്: തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു നിർമ്മാണത്തിന് മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ലെന്ന് സിബിഐ. 2019 നും 2024 നും ഇടയിൽ ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡു ഉണ്ടാക്കാൻ ഉപയോഗിച്ച നെയ്യിൽ മൃഗക്കൊഴുപ്പിന്റെ സാന്നിധ്യമില്ലെന്നും പകരം നെയ്യ്ക്ക് സമാനമായ രാസമിശ്രിതങ്ങളാണ് ഉപയോഗിച്ചതെന്നും സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
2024 ൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവും ഉപമുഖ്യമന്ത്രി പവൻ കല്യാണും ആയിരുന്നു തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ചേർത്തിട്ടുണ്ടെന്ന ആരോപണവുമായി രംഗത്തെത്തിയത്. ആരോപണങ്ങൾ തള്ളി മൃഗക്കൊഴുപ്പ് ലഡുവിൽ ചേർത്തിട്ടില്ലെന്നാണ് സിബിഐയുടെ കണ്ടെത്തൽ. കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് കലർത്തിയെന്ന ആരോപണം രാജ്യവ്യാപകമായി വലിയ വിവാദമായത്.
Also Read: വിവരവകാശ നിയമം പുനഃപരിശോധിക്കണമെന്ന് സാമ്പത്തിക സർവേ
നെയ്യുടെ ഗുണനിലവാരം കൃത്രിമമായി കാണിക്കാൻ വെജിറ്റബിൾ ഓയിലുകളും കെമിക്കൽ എസ്റ്ററുകളും ആണ് ഉപയോഗിച്ചതെന്നാണ് കണ്ടെത്തൽ. പാം ഓയിൽ, പാം കേർണൽ ഓയിൽ എന്നിവ ഉപയോഗിച്ചാണ് നെയ്യുടെ ഘടന നിർമ്മിച്ചത്. നെയ്യുടെ ശുദ്ധി അളക്കുന്നതിനായി ലബോറട്ടറികളിൽ ഉപയോഗിക്കുന്ന 'ആർ.എം വാല്യൂ' കൃത്രിമമായി വർദ്ധിപ്പിക്കാൻ രാസവസ്തുക്കൾ ചേർത്തു. പശുവിൻ നെയ്യുടെ മഞ്ഞനിറം ലഭിക്കാൻ ബീറ്റാ കരോട്ടിനും, യഥാർത്ഥ മണം ലഭിക്കാൻ കൃത്രിമ ഗന്ധങ്ങളും ചേർത്തതായും അന്വേഷണത്തിൽ കണ്ടെത്തി.
ഉത്തരാഖണ്ഡ് ആസ്ഥാനമായുള്ള ഭോലെ ബാബ ഓർഗാനിക് ഡയറി എന്ന കമ്പനിയാണ് കൃത്രിമ നെയ്യ് വിതരണം ചെയ്തത്. ഇവർ പാലോ വെണ്ണയോ ഒന്നുപോലും വാങ്ങാതെയാണ് കോടിക്കണക്കിന് രൂപയുടെ നെയ്യ് ഉണ്ടാക്കി തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് നൽകിയത്. ഇതുമായി ബന്ധപ്പെട്ട് 36 പേർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു.
സിബിഐ റിപ്പോർട്ട് പുറത്തുവന്നതോടെ വൈഎസ്ആർ കോൺഗ്രസ് പാർട്ടി നായിഡുവിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തിയതിനും തെറ്റായ പ്രചാരണം നടത്തിയതിനും ചന്ദ്രബാബു നായിഡു മാപ്പുപറയണമെന്ന് വൈഎസ്ആർസിപി ആവശ്യപ്പെട്ടു. നെല്ലൂരിലെ അഴിമതി വിരുദ്ധ കോടതിയിൽ ജനുവരി 23-നാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്നായിരുന്നു കേസിൽ സിബിഐ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us