പട്ന: വീണ്ടും അധികാരത്തിലെത്തിയ ബീഹാറിലെ നിതീഷ് കുമാർ മന്ത്രിസഭയിൽ 27 എം.എൽ.എമാർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ കേശാരി നാഥ് ത്രിപാഥി ഇവർക്ക് സത്യവാചകം ചൊല്ലികൊടുത്തു. ബീഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ കേന്ദ്രമന്ത്രി രാംവില്വാസ് പാസ്വാൻ എന്നിവരും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു.
ബിജെപിയുടെ 12 മന്ത്രിമാര്‍, എല്‍ജെപി 1, ജെഡിയുവിന്റെ 14 മന്ത്രിമാര്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ 29 മന്ത്രിമാരായി. ഇനി ആറ് പേര്‍ക്ക് കൂടി മന്ത്രിസഭയില്‍ അംഗങ്ങളാകാം.
നിയമസഭയില്‍ വിശ്വാസവോട്ട് നേടിയതോടെയാണ് നിതീഷ് കുമാര്‍ വീണ്ടും അധികാരത്തിലെത്തിയത്. 131 എംഎല്‍എമാര്‍ നിതീഷ്കുമാറിനെ അനുകൂലിച്ച് വോട്ട് ചെയ്തു. നിയമസഭയുടെ പ്രത്യേക സമ്മേളനം ചേര്‍ന്നാണ് വിശ്വാസ വോട്ടെടുപ്പ് നടത്തിയത്.
കേവല ഭൂരിപക്ഷത്തിന് 122 സീറ്റു വേണ്ട ബിഹാർ നിയമസഭയിൽ ബിജെപിയുടെ പിന്തുണയോടെ ഒമ്പത് എംഎൽഎമാരുടെ അധികം പിന്തുണ നിതീഷ് നേടി. 131 എംഎൽഎമാർ നിതീഷ് കുമാറിന് അനുകൂലമായി വോട്ട് ചെയ്തു. അതേസമയം, 108 എംഎൽഎമാർ എതിർത്ത് വോട്ട് ചെയ്തു. പ്രതീക്ഷിച്ചതിനേക്കാൾ പിന്തുണയാണ് നിതീഷ് നേടിയത്. 243 അംഗ സഭയിൽ കേവല ഭൂരിപക്ഷത്തിനു വേണ്ടത് 122 സീറ്റാണ്.
ബിജെപിയുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചതിനെത്തുടര്‍ന്നു രണ്ടു ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് അദ്ദേഹം ബിജെപിയുടെ കൈപിടിച്ച് വീണ്ടും മുഖ്യമന്ത്രി പദത്തിലെത്തിയത്.