ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ഇന്ത്യയിലേക്ക് വരില്ല. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അയച്ച ഇ-മെയിലിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യയിലേക്ക് വന്നാൽ ആൾക്കൂട്ട കൊലപാതകത്തിന് ഇരയാകുമെന്ന് ഭയക്കുന്നതായി അദ്ദേഹം പറഞ്ഞു.
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും 13600 കോടി രൂപ വായ്പയെടുത്ത് മുങ്ങിയ കേസിൽ വിദേശത്ത് ഒളിവിൽ കഴിയുന്ന നീരവ് മോദി തന്റെ മുൻ തൊഴിലാളികളെയാണ് ഭയക്കുന്നത്. ശമ്പളമില്ലാതെ ഇപ്പോൾ കഷ്ടപ്പെടുന്ന തന്റെ സ്ഥാപനത്തിലെ പഴയ തൊഴിലാളികൾ, വാടക ലഭിക്കാതെ കഷ്ടപ്പെടുന്ന തന്റെ കടകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമകൾ, സിബിഐ കണ്ടുകെട്ടിയ തന്റെ സ്ഥാപനങ്ങളിൽ സൂക്ഷിച്ച് വച്ചിരുന്ന ആഭരണത്തിന്റെ ഉടമകളായ ഉപഭോക്താക്കൾ ഇവരെയെല്ലാം ഭയക്കുന്നതായാണ് വജ്ര വ്യാപാരിയുടെ മറുപടി.
“ഇന്ത്യയിൽ എന്റെ കോലം കത്തിച്ചു. ഇന്ത്യയിൽ ഇപ്പോൾ വ്യാപകമായ ആൾക്കൂട്ട കൊലപാതകങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ നാട്ടിലേക്ക് വന്നാൽ ഇവരെല്ലാം ചേർന്നെന്നെ മർദ്ദിച്ച് കൊല്ലും എന്ന് ഭയപ്പെടുന്നു,” എന്നാണ് അദ്ദേഹത്തിന്റെ കുറിപ്പ്.
ജൂലൈയിൽ ഇന്ത്യയിലേക്ക് മടങ്ങാൻ ഭയക്കുന്നതായി വ്യക്തമാക്കി നീരവ് മോദിയുടെ അമ്മാവനായ മെഹുൽ ചോക്സി എഴുതിയ കത്തിലും ആൾക്കൂട്ട കൊലപാതകങ്ങളെയാണ് കാരണമായി ചൂണ്ടിക്കാട്ടിയത്.
നീരവ് മോദി ലണ്ടനിലാണ് ഉളളതെന്ന ഊഹത്തിലാണ് അന്വേഷണ സംഘം. ഇദ്ദേഹത്തെ വിട്ടുകിട്ടുന്നതിനായി ഇന്ത്യ യുകെ ഭരണകൂടത്തിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.