ലണ്ടനിൽ അറസ്റ്റിലായ നീരവ് മോദിയുടെ ജാമ്യപേക്ഷ കോടതി തള്ളി. മാർച്ച് 29 വരെ നീരവ് മോദിയെ കസ്റ്റഡിയിൽ വിടാനും ലണ്ടൻ കോടതി ഉത്തരവിട്ടു. അതേസമയം പൂർണമായും സഹകരിക്കാൻ തയ്യാറാണെന്ന് നീരവ് മോദി കോടതിയെ അറിയിച്ചതായാണ് റിപ്പോർട്ട്. നികുതി അടയ്ക്കാമെന്ന് സമ്മതിച്ച നീരവ് മോദി തന്റെ യാത്ര രേഖകളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
ജാമ്യം അനുവദിച്ചാൽ പിന്നീട് കീഴടങ്ങാൻ സാധ്യത ഇല്ലാത്തതിനാലാണ് നിലവിൽ ജാമ്യം നിശേധിക്കുന്നതെന്ന് കോടതി പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇന്ത്യൻ ഉദ്യോഗസ്ഥരുടെ സാനിധ്യത്തിലായിരുന്നു നീരവ് മോദിയെ ഇന്ന് അറസ്റ്റ് ചെയ്തത്.
Also Read: ഇന്ത്യ തിരയുന്ന നീരവ് മോദി ലണ്ടനിൽ; വീഡിയോ പുറത്ത്
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും 13,500 കോടി വായ്പയെടുത്താണ് നീരവ് രാജ്യം വിട്ടത്. 17 മാസത്തിന് ശേഷമാണ് നീരവ് മോദി ഇന്ന് പൊലീസ് പിടിയിലായത്. ലണ്ടനിലെ വെസ്റ്റ് മിൻസ്റ്റർ കോടതി നീരവ് മോദിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇന്ത്യയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരമാണ് അറസ്റ്റ്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് എൻഫോഴ്സ്മെന്റ് നീരവ് മോദിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. യുകെ ആഭ്യന്തരസെക്രട്ടറി സജീദ് ജാവേദ് അപേക്ഷയിൽ ഒപ്പുവച്ചിരുന്നു.
2018 ജനുവരിയിലാണ് നീരവ് മോദിയും അമ്മാവൻ മെഹുല് ചോക്സിയും രാജ്യം വിട്ടത്. തട്ടിപ്പ് പുറത്തുവരുന്നതിന് ഏതാനും ദിവസം മുൻപാണ് ഇവർ രാജ്യം വിട്ടത്. മോദി യുകെയിലും ചോക്സി ആന്റിഗയിലും ഉണ്ടെന്നായിരുന്നു വിവരം. കഴിഞ്ഞ ദിവസമാണ് ടെലഗ്രാഫ് ന്യൂസ്പേപ്പർ നീരവ് മോദിയുടെ വീഡിയോ പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.