Malayalam News Highlights: തിരുവനന്തപുരം: സിനിമാ താരങ്ങളുടെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് വിവരങ്ങൾ തന്നാൽ അന്വേഷിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. ആരെങ്കിലും മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് പറയുന്നതിൽ കാര്യമില്ല. പേരുവിവരങ്ങൾ തന്നാൽ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരും. അന്വേഷണം നടത്തി നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.
നിർമ്മാതാക്കളെ ബഹുമാനിക്കുകയോ അനുസരിക്കുകയോ ചെയ്യാത്ത നിരവധി പരാതികൾ വന്നിട്ടുണ്ട്. അതിനെ തുടർന്നാണ് ഇപ്പോഴത്തെ നടപടി. താരങ്ങളുടെ വിലക്ക് മുന്നോട്ട് പോകട്ടെ, എന്നിട്ട് നോക്കാമെന്നും മന്ത്രി പറഞ്ഞു. സിനിമകളുമായി സഹകരിക്കാത്തതിനാൽ നടൻ ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗത്തിനും സിനിമ സംഘടനകൾ വിലക്ക് ഏർപ്പെടുത്തിയിരുന്നു. കൊച്ചിയിൽ ചേര്‍ന്ന യോഗത്തിലാണ് ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ചേര്‍ന്ന് താരങ്ങളെ വിലക്കിയത്.
തിരുവനന്തപുരം: എഐ ക്യാമറ പദ്ധതിയുടെ മറവില്‍ നടന്ന കോടികളുടെ അഴിമതി തേച്ചുമാച്ച് കളയാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന ആരോപണവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കോടികളുടെ കമ്മീഷന്‍ ഇടപാട് നടന്ന ഈ പദ്ധതിയിലെ അഴിമതി ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ ആജ്ഞാനുവര്‍ത്തികളായ പോലീസ് നടത്തുന്ന അന്വേഷണമല്ല വേണ്ടതെന്നും സുധാകരന്‍ പറഞ്ഞു.
സ്കൂളിൽ പഠിക്കുമ്പോഴാണ് ജീവിതത്തിൽ ഞാനാദ്യമായി ഒരു സെലബ്രിറ്റിയെ നേരിൽ കാണുന്നത്, അത് മാമുക്കോയ ആയിരുന്നു. മാമുക്കോയയെ കുറിച്ചുള്ള ആദ്യ ഓർമ തുടങ്ങുന്നത് കോഴിക്കോട്ടെ മിഠായിത്തെരുവിൽ നിന്നാണ്. ഒരു പരിപാടിയ്ക്കിടയിൽ വെള്ളമുണ്ടും ഷർട്ടും ധരിച്ച് ചങ്ങാതിമാരോട് സൊറ പറഞ്ഞും തമാശകൾ പൊട്ടിച്ചും പൊട്ടിച്ചിരിക്കുന്ന മാമുക്കോയയുടെ മുഖം ഇപ്പോഴും ഓർമയുണ്ട്.
ഇന്ത്യയിൽ നിർമ്മിച്ച ചുമ സിറപ്പിനെതിരെ വീണ്ടും മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). മാർഷൽ ദ്വീപുകളിലും മൈക്രോനേഷ്യയിലും വിൽക്കുന്ന ചുമ സിറപ്പ് ഗുണനിലവാരമില്ലെന്നാണ് സംഘടനയുടെ കണ്ടെത്തല്‍. കഴിഞ്ഞ ഏഴ് മാസത്തിനുള്ളില്‍ ഡബ്ല്യുഎച്ച്ഒയുടെ മുന്നറിയിപ്പ് ലഭിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ നിര്‍മ്മിത ചുമ സിറപ്പാണിത്. നേരത്തെ ഗാംബിയ, ഉസ്ബെക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ വില്‍ക്കുന്ന ചുമ സിറപ്പാണ് ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയത്.
ഛത്തീസ്‌ഗഡിലെ ദന്തേവാഡയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ പത്ത് സുരക്ഷാ ഉദ്യോഗസ്ഥരും ഒരു ഡ്രൈവറും കൊല്ലപ്പെട്ടു. ദന്തേവാഡയിലെ അരൺപൂർ മേഖലയിലാണ് ആക്രമണമുണ്ടായത്.
നക്‌സൽ വിരുദ്ധ പ്രവർത്തനങ്ങള്‍ തടയുന്ന സംസ്ഥാന സേനയായ ജില്ലാ റിസർവ് ഗാർഡിൽ (ഡിആർജി) നിന്നുള്ളവരാണ് കൊല്ലപ്പെട്ടവര്‍.
സെര്‍വറിലുണ്ടായ തകറാര്‍ പരിഹരിക്കാന്‍ സാധിക്കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ കടകള്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ കൂടി അടച്ചിടാന്‍ തീരുമാനമായി. തകരാര്‍ പരിഹരിക്കാനായി നാഷണല്‍ ഇന്‍ഫോമാറ്റിക്സ് സെന്റര്‍ രണ്ട് ദിവസത്തെ സമയം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി.
ശനിയാഴ്ച (ഏപ്രില്‍ 29) റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഈ മാസത്തെ റേഷന്‍ വിതരണവും നീട്ടിയിട്ടുണ്ട്. മേയ് അഞ്ച് വരെ വിതരണം ഉണ്ടാകും. ആറാം തീയതിയായിരിക്കും മേയിലെ റേഷന്‍ വിതരണം ആരംഭിക്കുക.
വികസിത രാഷ്ട്രമായി മാറുക എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ നീങ്ങുമ്പോള്‍ വിഘടന ശക്തികള്‍ തടസങ്ങള്‍ സൃഷ്ടിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തില്‍ നടന്ന ‘സൗരാഷ്ട്ര-തമിഴ് സംഗമം’ പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ആഭ്യന്തര കലാപത്തെ തുടര്‍ന്ന് സുഡാനില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ തിരികെ ഇന്ത്യയിലെത്തിക്കുന്ന മലയാളികളെ അതത് വിമാനത്താവളങ്ങളില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന്‍റെ ചിലവില്‍ കേരളത്തിലേക്ക് എത്തിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുവാന്‍ കേരളീയ പ്രവാസികാര്യ വകുപ്പിനെ (നോര്‍ക്ക്) ചുമതലപ്പെടുത്തുവാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
എഐ ക്യാമറ ഇടപാടുകള്‍ പരസ്യപ്പെടുത്തണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകി
ഇന്ന് ഉച്ചയ്ക്ക് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പടേണ്ട വന്ദേ ഭാരത് എക്സ്പ്രസിലെ എസി ഗ്രില്ലിൽ ചോർച്ച കണ്ടെത്തി. ഇതേ തുടർന്ന് റെയിൽവെയുടെ സാങ്കേതിക വിഭാഗം ജീവനക്കാർ പരിശോധന നടത്തി.
കൊച്ചിയിലെ റോഡ് ഷോയോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാതി. ഗതാഗത നിയമം തെറ്റിച്ച് തുറന്ന ഡോറിൽ തൂങ്ങി യാത്ര നടത്തിയെന്ന് പരാതി. തിരുവില്വാമല സ്വദേശി ജയകൃഷ്ണനാണ് പരാതി നൽകിയത്.