വെല്ലിങ്ടൺ: ക്രൈസ്റ്റ് ചര്‍ച്ചിലെ മുസ്ലിം പളളികളില്‍ വെടിവയ്പ് നടത്തി 50 പേരെ കൊലപ്പെടുത്തിയ പ്രതിയുടെ പേര് ആരും പരാമര്‍ശിക്കരുതെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍. അയാള്‍ ഭീകരനാണെന്നും താന്‍ പേര് ഉച്ചരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ജസീന്ത പറഞ്ഞു. പാര്‍ലമെന്റില്‍ ‘അസലാമും അലൈക്കും’ എന്ന മുസ്ലിം അഭിവാദ്യത്തോടെയായിരുന്നു ജസീന്ത പ്രസംഗം ആരംഭിച്ചത്. കൊല്ലപ്പെട്ട മുസ്ലിങ്ങള്‍ക്കും ബന്ധുക്കള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ടായിരുന്നു ജസീന്തയുടെ പ്രസംഗം.
‘ന്യൂസിലൻഡ് നിയമപ്രകാരമുളള എല്ലാ ശിക്ഷയും അയാള്‍ക്ക് ലഭിക്കും. ആക്രമണത്തിലൂടെ ഒരുപാട് കാര്യങ്ങളാണ് അയാള്‍ ആഗ്രഹിച്ചത്. അതില്‍ ഒന്ന് കുപ്രസിദ്ധിയാണ്. അതുകൊണ്ട് തന്നെ നിങ്ങള്‍ അയാളുടെ പേര് പരാമര്‍ശിക്കാന്‍ പാടില്ല. അയാളൊരു ഭീകരവാദിയാണ്. അയാളൊരു കുറ്റവാളിയാണ്. അയാളൊരു തീവ്രവാദിയാണ്. അതുകൊണ്ട് അയാളുടെ പേര് ഞാന്‍ പരാമര്‍ശിക്കില്ല,’ ജസീന്ത പറഞ്ഞു.
‘നിങ്ങളോടും ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്, കൂട്ടക്കൊല നടത്തിയ അയാളുടെ പേര് പറയുന്നതിലും നല്ലത് കൊല്ലപ്പെട്ടവരുടെ പേര് ഉയര്‍ത്തിപ്പിടിക്കലാണ്. വരുന്ന വെളളിയാഴ്ച മുസ്ലിം സഹോദരങ്ങള്‍ പ്രാര്‍ത്ഥിക്കാനായി ഒത്തുകൂടുമ്പോള്‍ നമ്മുടെ ഐക്യദാര്‍ഢ്യവും വേദനയും നമുക്ക് അവരെ അറിയിക്കാം,’ ജസീന്ത പറഞ്ഞു.
മുസ്ലിം ആചാരപ്രകാരം മരിച്ചയാളുടെ മൃതദേഹം 24 മണിക്കൂറിനുളളില്‍ ഖബറടക്കണം. ഇതിനായി കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ പലരും ന്യൂസിലൻഡില്‍ എത്തുകയും ചെയ്തു. എന്നാല്‍ ഫൊറന്‍സിക് അടക്കമുളള നടപടികളുടെ ഭാഗമായി അന്ത്യസംസ്കാരം ഇതുവരെയും നടത്താനായിട്ടില്ല.
Read: കോടതി മുറിയില്‍ ക്യാമറകളെ പല്ലിളിച്ചു കാട്ടി ചിരിച്ച് മുസ്ലിം പളളികളില്‍ വെടിയ്പ് നടത്തിയ അക്രമി
കൊല്ലപ്പെട്ട മുസ്ലിം പൗരന്മാര്ക്കു വേണ്ടി ജസീന്ത ഹിജാബ് ധരിച്ചെത്തിയത് ശ്രദ്ധേയമായിരുന്നു. ന്യൂസിലന്‍ഡ് പള്ളിയില്‍ നടന്ന വെടിവയ്പില്‍ കൊല്ലപ്പെട്ട ഓരോ പൗരന്റെയും ബന്ധുക്കളെ ആശ്വസിപ്പിക്കാനായിരുന്നു ജസീന്തയെത്തിയത്. അവരെ ചേര്‍ത്തു പിടിച്ചു, ആശ്വസിപ്പിച്ചു. ഒപ്പം ഉണ്ടെന്നു പറഞ്ഞു. കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങുകള്‍ക്കുള്ള പണം അവര്‍ നല്കി. ലേബർ പാര്‍ട്ടിയുടെ പ്രവര്‍ത്തകയായ ഇവര്‍ 2017 ഓഗസ്റ്റ് 1 മുതല്‍ പാര്‍ട്ടി നേതാവാണ്. 2008 ലെ പൊതുതിരഞ്ഞെടുപ്പിലാണ് ആദ്യമായി പാര്‍ലമെന്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്.