വെല്ലിങ്ടൺ: ന്യൂസിലൻഡിൽ വീണ്ടും കോവിഡ് ബാധ. 24 ദിവസത്തിനുശേഷമാണ് രാജ്യത്ത് രണ്ടു പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. യുകെയിൽനിന്നും മടങ്ങിയെത്തിയവർക്കാണ് രോഗബാധ കണ്ടെത്തിയത്. മൂന്നാഴ്ചയോളം പുതുതായി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാതിരുന്ന സാഹചര്യത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും എടുത്തുമാറ്റിയിരുന്നു.
ന്യൂസിലൻഡിൽ ഇതുവരെ 1500 നടുത്ത് കോവിഡ് കേസുകളും 22 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. വിദേശത്തുനിന്ന് കൂടുതൽ പേർ രാജ്യത്തേക്ക് തിരിച്ചെത്തുന്ന സാഹചര്യത്തിൽ രോഗബാധിതരുടെ എണ്ണം ഉയരാൻ ഇടയുണ്ടെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡേൻ മുന്നറിയിപ്പ് നൽകി.
Read Also: കഴിഞ്ഞ 24 മണിക്കൂറിനിടെ പതിനായിരത്തിലേറെ രോഗബാധിതർ; ഡൽഹി ആരോഗ്യമന്ത്രി ആശുപത്രിയിൽ
അതേസമയം, ചൈനയുടെ തലസ്ഥാന നഗരമായ ബെയ്ജിങ്ങിൽ വീണ്ടും കോവിഡ്-19 റിപ്പോർട്ട് ചെയ്തത് ആശങ്കയുണ്ടാക്കുന്നു. ഞായറാഴ്ച 57 പുതിയ കേസുകളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ 36 എണ്ണവും ബെയ്ജിങ്ങിലാണ്. സമ്പർക്കത്തിലൂടെയാണ് രോഗബാധ പകർന്നതെന്നത് അധികൃതരെ കൂടുതൽ ആശങ്കപ്പെടുത്തുന്നു. ബെയ്ജിങ്ങിലെ ഒരു മാംസ, പച്ചക്കറി മാര്‍ക്കറ്റില്‍നിന്നാണ് രോഗവ്യാപനം ഉണ്ടായതെന്നാണ് നിഗമനം.
ബെയ്ജിങ്ങിൽ വീണ്ടും കോവിഡ് റിപ്പോർട്ട് ചെയ്തതോടെ കൂടുതൽ കശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പല മാർക്കറ്റുകളും അടച്ചു. നഗരത്തിലെ പ്രധാന മാർക്കറ്റുകളിലൊന്നായ ഷിൻഫാദി മാർക്കറ്റും അടച്ചു.