ക്രൈസ്റ്റ് ചര്‍ച്ച്: ക്രൈസ്റ്റ് ചര്‍ച്ചില്‍ കൊല്ലപ്പെട്ട മുസ്ലിങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ന്യൂസിലൻഡില്‍ രാജ്യവ്യാപകമായി ബാങ്ക് വിളി മുഴങ്ങി. വെളളിയാഴ്ച ജനങ്ങള്‍ ഒത്തുകൂടി രണ്ട് മിനിറ്റ് മൗനം ആചരിച്ചു. ദേശീയ ചാനലുകളിലൂടെ ബാങ്ക് വിളി രാജ്യത്തൊട്ടാകെ മുഴങ്ങിയപ്പോള്‍ പ്രധാനമന്ത്രി ജസീന്ത അര്ഡെണ് അടക്കമുളള ആയിരക്കണക്കിന് പേര് ക്രൈസ്റ്റ് ചര്‍ച്ചിലെ പളളിയുടെ അടുത്തുളള പാര്‍ക്കില്‍ ഒത്തുകൂടി.
Read: ‘അസലാമു അലൈക്കും’; ന്യൂസിലൻഡ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത് മുസ്ലിം അഭിവാദ്യത്തോടെ
ആക്രമണത്തില്‍ പരുക്കേറ്റവരുടെയും കൊല്ലപ്പെട്ടവരുടെയും കുടുംബവും മൗനാചരണത്തിൽ പങ്കെടുത്തു. അയല്‍രാജ്യമായ ഓസ്ട്രേലിയയിലും രണ്ട് മിനിറ്റ് മൗനം ആചരിച്ചു. ജനങ്ങള്‍ തെരുവുകളിലും മറ്റിടങ്ങളിലും രണ്ട് മിനിറ്റ് നിശ്ചലരായി പ്രാര്‍ത്ഥിച്ചു. തലയില്‍ തട്ടം ധരിച്ചാണ് ജസീന്ത ആക്രമിക്കപ്പെട്ടവരെ ആശ്വസിപ്പിക്കാന്‍ എത്തിയത്. മാധ്യമങ്ങളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ദിനപത്രമായ ദി പ്രസ് അറബിയില്‍ അവരുടെ ആദ്യ പേജില്‍ സലാം, പീസ് (സമാധാനം) എന്നെഴുതി കൊല്ലപ്പെട്ടവരുടെ പേരും നല്‍കിയാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.
ന്യൂസിലാന്‍ഡിലെ മുസ്ലിം പള്ളിയില്‍ കഴിഞ്ഞ ആഴ്ച ഉണ്ടായ ഭീകരാക്രമണത്തില്‍ 50 പേരാണ് കൊല്ലപ്പട്ടത്. പള്ളിയില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്ന വിശ്വാസികളുടെ ഇടയിലേക്ക് തോക്കുമായി എത്തിയ ഭീകരവാദി വെടിയുതിര്‍ക്കുകയായിരുന്നു. കുഞ്ഞുങ്ങളടക്കം 50 പേരാണ് കൊല്ലപ്പെട്ടത്.