ചെന്നൈ: ഐഐടി മദ്രാസിലെ വിദ്യാര്‍ഥി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സുതാര്യവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്ന് ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്. അന്വേഷണം വേഗത്തിലാകണം. അതേസമയം വിദ്യാഭ്യാസരംഗത്തെ കാവിവത്കരണം അവസാനിപ്പിക്കണമെന്നും സ്റ്റാലിന് പറഞ്ഞു.
ദേശീയപതാകയിലെ ത്രിവര്ണങ്ങളെ പോലെ എല്ലാവരെയും തുല്യരായി കാണുന്നതിന് വേണ്ടതെല്ലാം ചെയ്യണം. വിവേചനമാണ് ഫാത്തിമയുടെ മരണകാരണമെന്നത് ഞെട്ടിപ്പിക്കുന്നതാണ്. മതപരമായ കാരണങ്ങളാലാണ് മകള്‍ ആത്മഹത്യ ചെയ്തതെന്ന ഫാത്തിമയുടെ രക്ഷിതാക്കളുടെ ആരോപണം ഗുരുതരമാണെന്നും സ്റ്റാലിന് പറഞ്ഞു.
Read More: എല്ലാ വിഷയങ്ങളിലും ഒന്നാമതായിരുന്ന പെണ്‍കുട്ടി; ഫാത്തിമയുടെ ആത്മഹത്യയില്‍ ചോദ്യങ്ങള്‍ ബാക്കി
ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയില്‍ തമിഴ്നാട് സര്‍ക്കാര്‍ കേസെടുത്തിട്ടുണ്ട്. അസ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മകളുടെ മരണത്തില്‍ സംശയമുണ്ടെന്നും വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് ഫാത്തിമ ലത്തീഫിന്റെ പിതാവും കൊല്ലം സ്വദേശിയുമായ ലത്തീഫ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്കി. മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്നാണ് ഫാത്തിമയുടെ കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രിക്കു നല്കിയ പരാതിയില്‍ പറയുന്നത്.
എംഎ ഹ്യുമാനിറ്റീസ് ആന്‍ഡ് ഡെവലപ്മെന്റ് സ്റ്റഡീസില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയും കൊല്ലം സ്വദേശിനിയുമായ ഫാത്തിമ ലത്തീഫിനെ ശനിയാഴ്ചയാണ് ഐഐടിയിലെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ക്ലാസില്‍ ഏറ്റവും നന്നായി പഠിക്കുന്ന വിദ്യാര്‍ഥിനിയാണ് ഫാത്തിമയെന്നാണ് അധ്യാപകര്‍ പറയുന്നത്.
അധ്യാപകരുടെ മാനസിക പീഡനം മൂലമാണു പെണ്‍കുട്ടി ജീവനൊടുക്കിയതെന്നാണു കുടുംബത്തിന്റെ ആരോപണം. ഫാത്തിമയുടെ മൊബൈല്‍ ഫോണില്‍ ഐഐടിയിലെ അധ്യാപകനെതിരെ പരാമര്‍ശമുണ്ടെന്നാണ് പിതാവ് അബദുള്‍ ലത്തീഫ് പറയുന്നത്. ഫോണില്‍ പരാമര്‍ശിച്ചിരിക്കുന്ന പ്രൊഫസറാണ് തന്റെ മകളുടെ മരണത്തിനു കാരണമെന്നും അവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ലത്തീഫ് പറഞ്ഞു.