/indian-express-malayalam/media/media_files/uploads/2020/11/chirag.jpg)
ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ വിജയത്തിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ലോക് ജനശക്തി പാർട്ടി മേധാവി ചിരാഗ് പാസ്വാൻ. പ്രധാനമന്ത്രി സംസ്ഥാനത്തെ വികസന പാതയിലേക്ക് നയിക്കുമെന്നും ചിരാഗ് പാസ്വാൻ പറഞ്ഞു.
“ഞാൻ നരേന്ദ്ര മോദി ജിക്ക് നന്ദി പറയുന്നു. ഇദ്ദേഹമാണ് ബീഹാറിൽ എൻഡിഎ സർക്കാർ രൂപീകരിക്കുന്നത്. അദ്ദേഹം ബീഹാറിനെ വികസന പാതയിലേക്ക് നയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,” പാസ്വാൻ പറഞ്ഞു. ബിഹാറിൽ മത്സരിച്ച 143 സീറ്റുകളിൽ ഒരു സീറ്റ് മാത്രമാണ് പാർട്ടി നേടിയത്.
ബീഹാറിലെ എൽജെപിയുടെ പ്രകടനത്തിൽ സംതൃപ്തി പ്രകടിപ്പിച്ച പാസ്വാൻ, തന്റെ പാർട്ടി തിരഞ്ഞെടുപ്പിൽ മത്സരിച്ച സാഹചര്യങ്ങൾ വളരെ പ്രയാസകരമാണെന്ന് പറഞ്ഞു. “എന്റെ പിതാവ് മരിച്ച ദിവസമാണ് എനിക്ക് ബിജെപിയുടെ സ്ഥാനാർത്ഥികളുടെ പട്ടിക ലഭിച്ചത്. ആരെയെല്ലാമാണ് ഞങ്ങൾ സ്ഥാനാർത്ഥികളാക്കുന്നത് എന്ന് തീരുമാനിക്കാൻ ആ സമയത്ത് എനിക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. എന്റെ പിതാവിന്റെ മരണശേഷമുള്ള ആചാരങ്ങൾ കാരണം എനിക്ക് 10 ദിവസത്തേക്ക് പ്രചാരണത്തിനായി വീട്ടിൽ നിന്ന് ഇറങ്ങാൻ കഴിഞ്ഞില്ല. എന്നിട്ടും എന്റെ പാർട്ടി മികച്ച പ്രകടനം കാഴ്ചവച്ചു,” പാസ്വാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“ബീഹാർ എൽജെപിക്ക് നൽകിയ സ്നേഹത്തിൽ സന്തോഷമുണ്ട്, 25 ലക്ഷത്തോളം വോട്ടർമാർ ‘ബീഹാർ ഫസ്റ്റ്, ബീഹാറി ഫസ്റ്റ്’
എന്ന് വിശ്വസിച്ചു, ഒറ്റയ്ക്ക് മത്സരിച്ച് ഞങ്ങൾ 6% വോട്ടുകൾ നേടി. മറ്റുള്ളവരുടെ പിന്തുണയോടെ മാത്രം എന്തെങ്കിലും ചെയ്യാൻ കഴിയുന്ന ഒരു പാർട്ടി എന്നാണ് ഞങ്ങളെ വിളിച്ചിരുന്നത്. ഞങ്ങൾ ധൈര്യം കാണിച്ചു,” പാസ്വാൻ പറഞ്ഞു.
ഏതാനും സീറ്റുകളിൽ ഞങ്ങൾ വിജയത്തോട് അടുത്തിരുന്നു. പക്ഷെ ഞങ്ങളുടെ പാർട്ടി മികച്ച പ്രകടനം കാഴ്ചവച്ചു. 2025 ലെ ഞങ്ങളുടെ ലക്ഷ്യത്തോട് അടുത്തുവെന്നതിന്റെ സൂചനയാണ് ബീഹാർ ജനവിധി ഞങ്ങൾക്ക് നൽകിയിരിക്കുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ജെഡിയുവുമായി തെറ്റിപ്പിരിഞ്ഞ് എന്‍ഡിഎ മുന്നണി വിട്ട് ചിരാഗ് നയിക്കുന്ന എല്‍ജെപിക്ക് ഒരു സീറ്റ് മാത്രമാണ് ഇത്തവണ തിരഞ്ഞെടുപ്പില്‍ നേടാനായത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.