റാവൽപിണ്ടി: മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും മകൾ മറിയം ഷെരീഫിനെയും മരുമകൻ മുഹമ്മദ് സഫ്‌ദാറിനെയും ജയിലിൽ നിന്ന് താത്കാലികമായി വിട്ടയക്കും. ശിക്ഷ തത്കാലത്തേക്ക് റദ്ദാക്കിക്കൊണ്ട് പാക് കോടതി ഉത്തരവിട്ടു. ഇന്നോ നാളെയോ മൂവരും പുറത്തിറങ്ങുമെന്നാണ് വിവരം.
ശിക്ഷ വിധിക്കെതിരെ കേസിൽ മൂവരും അപ്പീൽ പോയതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ സ്വതന്ത്രരാക്കുന്നത്. അപ്പീലിൽ വിധി വരുന്നത് വരെ തങ്ങളെ സ്വതന്ത്രരാക്കണമെന്ന് മൂവരും റാവൽപിണ്ടി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഇത്തരം ഹർജികൾ പ്രോത്സാഹിപ്പിക്കരുതെന്ന് സർക്കാർ അഭിഭാഷകൻ ശക്തമായി ആവശ്യപ്പെട്ടെങ്കിലും കോടതി വിധി നവാസ് ഷെരീഫിന് അനുകൂലമായിരുന്നു. പുറത്തിറങ്ങാൻ മൂവരും അഞ്ച് ലക്ഷം വീതം കെട്ടിവയ്ക്കണം.
കേസിൽ പ്രതിപാദിക്കുന്ന ആവൺഫീൽഡ് അപാർട്മെന്റിൽ നവാസ് ഷെരീഫിന് ഉടമസ്ഥാവകാശം ഉണ്ടെന്ന് തെളിയിക്കുന്നതിനുളള തെളിവുകൾ എവിടെയെന്ന് കോടതി ആരാഞ്ഞു. ഇത്രയും അന്വേഷിച്ചിട്ടും അതെന്താണ് കോടതിയിൽ സമർപ്പിക്കാതിരുന്നതെന്ന് നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോയോട് കടുത്ത ഭാഷയിൽ കോടതി ചോദിച്ചു.
അക്കൗണ്ടബിലിറ്റി കോടതിയാണ് ജൂലൈയിൽ നവാസ് ഷെരീഫിനെയും മകളെയും മരുമകനെയും യഥാക്രമം പത്ത് വർഷം, ഏഴ് വർഷം, രണ്ട് വർഷം എന്നിങ്ങനെ തടവിന് ശിക്ഷിച്ചത്. പനാമ പേപ്പർ തുറന്നുവിട്ട വിവാദത്തിന് പിന്നാലെയാണ് കേസ് തുടങ്ങിയത്. അനധികൃതമായി നേടിയ സമ്പാദ്യം ലണ്ടനിൽ ആഡംബര ഫ്ലാറ്റ് വാങ്ങാൻ ഉപയോഗിച്ചതിലാണ് മൂവരെയും കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇതിന് പിന്നാലെ നവാസ് ഷെരീഫിന് പ്രധാനമന്ത്രി പദവും നഷ്ടമായിരുന്നു.