ഇസ്‌ലാമാബാദ്: അഴിമതിക്കേസിൽ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന് തടവു ശിക്ഷ. അൽ അസീസിയ സ്റ്റീൽ മിൽസ് അഴിമതിക്കേസിലാണ് അഴിമതി വിരുദ്ധ കോടതി ഷെരീഫിനെ ഏഴു വർഷത്തെ തടവിന് വിധിച്ചത്. കോടതി വിധി കേൾക്കാൻ ഷെരീഫും എത്തിയിരുന്നു.
പനാമ രേഖകളുടെ അടിസ്ഥാനത്തിൽ സുപ്രീം കോടതി നവാസ് ഷെരീഫിനെ അയോഗ്യനാക്കിയിരുന്നു. ഇതേ തുടർന്ന് 2017 ജൂലൈയിൽ അദ്ദേഹം പ്രധനമന്ത്രി പദം രാജിവച്ചു. 2017 സെപ്റ്റംബർ എട്ടിന് ഷെരീഫിനും മക്കൾക്കും മരുമകനുമെതിരെ നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ (എൻഎബി) മൂന്നു കേസുകൾ റജിസ്റ്റർ ചെയ്തു.
അവാൻഫീൽഡ് ഹൗസ് കേസിൽ ഷെരീഫിനെ 11 വർഷത്തെ തടവ് പാക് അഴിമതി വിരുദ്ധ കോടതി വിധിച്ചു. ലണ്ടനിലെ സമ്പന്നമേഖലയില്‍ നാലു ഫ്ലാറ്റുകൾ സ്വന്തമാക്കിയെന്നാണു കേസ്. കൂട്ടുപ്രതികളായ മകള്‍ മറിയത്തിന് ഏഴു വര്‍ഷവും മരുമകന്‍ ക്യാപ്റ്റന്‍ മുഹമ്മദ് സഫ്ദറിന് ഒരു വര്‍ഷവും തടവു വിധിച്ചു. അൽ അസീസിയ സ്റ്റീൽ മിൽസ് കേസിലാണ് ഇപ്പോഴത്തെ ശിക്ഷ. ഇനി ബാക്കിയുള്ളത് ഫ്ലാഗ്ഷിപ് ഇൻവെസ്റ്റ്മെന്റ് കേസാണ്.