ബംഗളൂരു: ഇന്ത്യയുടെ രണ്ടാം ചാന്ദ്രപര്യവേക്ഷണ ദൗത്യം ചന്ദ്രയാൻ-2വിന്റെ കൗണ്ട് ഡൗൺ തുടങ്ങി. ഞായറാഴ്ച രാവിലെ 6.50നാണ് വിക്ഷേപണത്തിന്റെ കൗണ്ട് ഡൗൺ തുടങ്ങിയത്. ശനിയാഴ്ച രാത്രിയാണ് കൗണ്ട്ഡൗണുമായി മുന്നോട്ട് പോകാനുള്ള അനുമതി അധികൃതർക്ക് ലഭിച്ചത്.
തിങ്കളാഴ്ച പുലർച്ചെ 2.51 നാണ് വിക്ഷേപണം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററിലെ വിക്ഷേപണത്തറയിലുറപ്പിച്ച റോക്കറ്റിന്റെയും ചന്ദ്രയാന്‍ പേടകത്തിന്റെയും സൂക്ഷ്മതല പരിശോധന നേരത്തെ, പൂർത്തിയായിരുന്നു. ഇന്നു ചേരുന്ന ലോഞ്ച് ഓതറൈസേഷന്‍ ബോര്‍ഡ് യോഗം വിക്ഷേപണത്തിന് അന്തിമാനുമതി നല്‍കും.
അരനൂറ്റാണ്ടു മുമ്പ് മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയ അതേ ദിവസമാണ് ഇന്ത്യയുടെ രണ്ടാം ചന്ദ്രദൗത്യമായ ചന്ദ്രയാൻ 2ന്റെ വിക്ഷേപണവും നടക്കുക. ജിഎസ്എല്‍വി ശ്രേണിയിലെ ഏറ്റവും കരുത്തേറിയ റോക്കറ്റായ മാര്‍ക് ത്രീയാണ് ചന്ദ്രയാന്‍ വഹിക്കുന്നത്. നാലായിരം കിലോയിലധികം ഭാരവുമായി കുതിക്കാനുള്ള കരുത്ത് മാക് ത്രീയ്ക്കുണ്ട്.
പരിശീലനം പൂർത്തിയാക്കിയതായും നിശ്ചയിച്ച സമയത്തിനുള്ളിൽ റോക്കറ്റ് വിക്ഷേപണം നടത്താനുള്ള അവസാനഘട്ട ക്രമീകരണങ്ങളാണ് നടക്കുന്നതെന്നും ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. കെ. ശിവൻ പറഞ്ഞു. ആദ്യമായി ദക്ഷിണ ധ്രുവത്തിൽ നടത്തുന്ന പരീക്ഷണത്തിലൂടെ പുതിയ കണ്ടെത്തലുകളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഐ.എസ്.ആർ.ഒയുടെ ഏറ്റവും പ്രധാനപ്പെട്ട ദൗത്യമാണിതെന്നും അദ്ദേഹം പറഞ്ഞു.
00 കോടി രൂപ ചെലവിലാണു ചന്ദ്രയാന്‍ 2 നിർമിച്ചിരിക്കുന്നത്. ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന ലാന്‍ഡര്‍, പര്യവേഷണം നടത്തുന്ന റോവര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ചന്ദ്രയാന്‍ 2.വിക്ഷേപണത്തിനു ശേഷം ഓര്‍ബിറ്റര്‍ ചന്ദ്രന് 100 കിലോമീറ്റര്‍ മുകളിലുള്ള ഭ്രമണപഥത്തിലെത്തുകയും തുടര്‍ന്ന് റോവര്‍ ഉള്‍പ്പെടെയുള്ള ലാന്‍ഡര്‍ മൊഡ്യൂള്‍ വിട്ടുമാറി ചന്ദ്രോപരിതലത്തിലേക്കു പറന്നിറങ്ങും. വിക്രം എന്നാണ് ലാൻഡർ മോഡ്യൂളിനു നൽകിയിരിക്കുന്ന പേര്. ചന്ദ്രനില്‍ എത്തിയശേഷം ലാന്‍ഡറില്‍നിന്നു റോവര്‍ ഉപരിതലത്തിലേക്കിറങ്ങി പര്യവേക്ഷണം നടത്തും.