/indian-express-malayalam/media/media_files/uploads/2019/02/rajnath-singh-759-1.jpg)
ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ നിയന്ത്രണ രേഖയോടു ചേർന്ന് ഗൽവാനിൽ ചൈനീസ് സേനയുമായുളള ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ജവാൻമാരുടെ രക്തസാക്ഷിത്വം രാജ്യം മറക്കില്ലെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. ജവാൻമാർ രാജ്യത്തിനുവേണ്ടി അസാമാന്യ ധൈര്യം കാണിച്ചെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
"രാജ്യത്തിനുവേണ്ടി ആത്മസമർപ്പണം നടത്തിയ ധീരജവാൻമാരുടെ ധൈര്യം ഒരിക്കലും മറക്കില്ല. സൈനികരുടെ രക്തസാക്ഷിത്വം വളരെ വേദനിപ്പിക്കുന്ന വാർത്തയാണ്. സൈനികരുടെ കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നു. ഇങ്ങനെയൊരു ദുരിതപൂർണമായ സമയത്ത് രാജ്യം മുഴുവൻ സൈനികരുടെ കുടുംബങ്ങൾക്കൊപ്പം തോളോടുതോൾ ചേർന്നുനിൽക്കുന്നു. ഇന്ത്യൻ സൈനികരുടെ ധൈര്യത്തിൽ നമുക്ക് അഭിമാനിക്കാം," രാജ്‌നാഥ് സിങ് പറഞ്ഞു.
Read Also: ലഡാക്ക് ഏറ്റുമുട്ടൽ; വിവാദ ട്വീറ്റിന് പിന്നാലെ ടീം ഡോക്ടറെ പുറത്താക്കി ചെന്നൈ സൂപ്പർ കിങ്സ്
അതേസമയം, ഇന്ത്യ-ചൈന അതിർത്തിയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ജൂൺ 19 വെളളിയാഴ്‌ച വൈകീട്ടു അഞ്ചിനാണു യോഗം. വിവിധ രാഷ്ട്രീയ പാർട്ടികളുടെ അധ്യക്ഷന്മാർ യോഗത്തിൽ പങ്കെടുക്കുമെന്നാണ് സൂചന.
ഇന്നലെ സംഘർഷം ഉണ്ടായതിനു പിന്നാലെ രാത്രി വൈകി പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതതല യോഗം ചേർന്നിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍, ധനമന്ത്രി നിര്‍മലാ സീതാരാമന്‍, കരസേനാ മേധാവി എം.എം.നരവനെ എന്നിവരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുളള യോഗത്തിൽ പങ്കെടുത്തത്. രാജ്‌നാഥ് സിങ് സൈനിക മേധാവിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ന് വീണ്ടും അദ്ദേഹം സൈനിക മേധാവിമാരുമായി കൂടിക്കാഴ്‌ച നടത്തുന്നുണ്ട്.
കിഴക്കൻ ലഡാക്കിൽ നിയന്ത്രണ രേഖയോടു ചേർന്ന് ഗൽവാനിൽ ചൈനീസ് സേനയുമായുളള ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതായി ഇന്ത്യൻ സേന സ്ഥിരീകരിച്ചിരുന്നു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഘട്ടനം. കൊടും തണുപ്പുളള ഗൽവാൻ നദിയിലേക്ക് വീണാണ് ചില സൈനികർ മരിച്ചതെന്ന് സേനാ വൃത്തങ്ങൾ അറിയിച്ചു. മറ്റു ചിലരുടെ മൃതദേഹത്തിൽ മർദനമേറ്റതിന്റെ പാടുകളുണ്ട്. അതേസമയം, ചൈനീസ് പക്ഷത്തും മരണം സംഭവിച്ചതായാണ് ഇന്ത്യൻ സേന പറയുന്നത്. പക്ഷേ ഇക്കാര്യത്തിൽ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി ഇതുവരെ പ്രതികരിച്ചിട്ടില്ല.
Read Also: ലഡാക്ക് സംഘർഷം: ധീരജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാലോകം
1975 ൽ അരുണാചലിലെ തുലുങ് ലായിൽ ചൈനീസ് ആക്രമണത്തിൽ 4 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഇതിനുശേഷം ആദ്യമായാണ് അതിർത്തിയിൽ സൈനികർക്ക് ജീവൻ നഷ്ടമാകുന്നത്. കിഴക്കൻ ലഡാക്കിൽ അതിർത്തിയിലെ സംഘർഷാവസ്ഥയിൽ അയവു വരുത്താൻ സൈനിക, നയതന്ത്ര ചർച്ചകളിലൂടെ ശ്രമം തുടരവേയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. തിങ്കളാഴ്ച രാത്രി ചൈനീസ് സേന അതിർത്തിയിൽനിന്നുളള പിന്മാറ്റ ധാരണ ലംഘിച്ച് മുന്നോട്ടുകയറുകയായിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിലാണ് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.