ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വഞ്ചിച്ചു എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ടാണ് രാഹുല്‍ ഗാന്ധി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥ സഹായം ആവശ്യപ്പെട്ടതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറയുന്നു. ഇത് സത്യമാണെങ്കില്‍ മോദി ഇന്ത്യയെ വഞ്ചിച്ചിരിക്കുന്നു. ഇന്ത്യയുടെ താല്പര്യങ്ങളെ ബലികഴിച്ച് 1972 ലെ ഷിംല കരാര്‍ ലംഘിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ട്രംപുമായുള്ള കൂടിക്കാഴ്ചയിലെ കാര്യങ്ങള്‍ പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും രാഹുല്‍ പറഞ്ഞു.
കശ്മീര്‍ പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവന ഇന്ത്യ തള്ളിയിരുന്നു. കശ്മീര്‍ വിഷയത്തിൽ ഇന്ത്യ ആരുടെയും മധ്യസ്ഥത തേടിയിട്ടില്ലെന്ന് വിദേശകാര്യ വക്താവ് രവീഷ്കുമാർ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി അത്തരമൊരാവശ്യം ആരുടെ മുന്നിലും വച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
President Trump says PM Modi asked him to mediate between India & Pakistan on Kashmir!
If true, PM Modi has betrayed India’s interests & 1972 Shimla Agreement.
A weak Foreign Ministry denial won’t do. PM must tell the nation what transpired in the meeting between him & @POTUS
— Rahul Gandhi (@RahulGandhi) July 23, 2019
കശ്മീര്‍ വിഷയത്തില്‍ നരേന്ദ്ര മോദി മധ്യസ്ഥത ആവശ്യപ്പെട്ടെന്ന ട്രംപിന്റെ പ്രസ്താവന രാജ്യസഭയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും തള്ളിക്കളഞ്ഞു. മധ്യസ്ഥനാകാന്‍ മോദി ട്രംപിനോട് ആവശ്യപ്പെട്ടിട്ടില്ല. കശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷിയുടെ ആവശ്യമില്ലെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു. ട്രംപിന്റെ വെളിപ്പെടുത്തലിനെ കുറിച്ച് മോദി വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷം ബഹളംവച്ചു.
രണ്ടാഴ്ച മുന്‍പ് മോദി തന്നെ കണ്ടിരുന്നുവെന്നും കശ്മീര്‍ പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കാമോ എന്ന് ആവശ്യപ്പെട്ടെന്നുമാണ് ട്രംപ് നേരത്തെ നടത്തിയ പ്രസ്താവന. മധ്യസ്ഥനാവുന്നതിന് സന്തോഷമേയുള്ളൂവെന്ന് മോദിയെ അറിയിച്ചുവെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം, സംഭവം വിവാദമായതോടെ അമേരിക്ക നിലപാട് മാറ്റി. മധ്യസ്ഥത ആവശ്യപ്പെടുകയല്ല സഹായം വാഗ്ദാനം ചെയ്യുകയാണ് ചെയ്തതെന്ന് അമേരിക്കന്‍ വിദേശകാര്യ വക്താവ് പറഞ്ഞു.