/indian-express-malayalam/media/media_files/uploads/2018/02/amit-shah-modi-759.jpg)
ദിമാപൂർ: ഗോത്രങ്ങളും വ്യക്തികളും സ്വാധീനം ചെലുത്തുന്ന നാഗാലാന്റിലെ നിയമസഭ തിരഞ്ഞെടുപ്പിൽ പതിവിന് വിപരീതമായ ക്രൈസ്തവ സഭയുടെ ഇടപെടൽ. ബിജെപി വൻ മുന്നേറ്റം ലക്ഷ്യമിടുന്ന നാഗാലാന്റിൽ കനത്ത തിരിച്ചടിയാണ് ക്രൈസ്തവ സഭയുടെ ഭാഗത്ത് നിന്നുണ്ടായത്. ബിജെപിയെ പിന്തുണക്കുന്നവർക്ക് വോട്ട് ചെയ്യരുതെന്ന് സഭ വിശ്വാസി സമൂഹത്തോട് ആവശ്യപ്പെട്ടു.
നാഗാലാന്റിൽ ക്രൈസ്തവ സഭകളുടെ ഉന്നത ബോഡിയായ നാഗാലാന്റ് ബാപ്റ്റിസ്റ്റ് ചർച്ചസ് കൗൺസിലാണ് ബിജെപിയെ പിന്തുണക്കരുതെന്ന് രാഷ്ട്രീയ പാർട്ടികളോടും വിശ്വാസികളോടും ആവശ്യപ്പെട്ടത്. യേശുദേവന്റെ ഹൃദയത്തിൽ മുറിവേൽപ്പിച്ചവരാണ് ആർഎസ്എസും ബിജെപിയും എന്ന് സഭ വിശ്വാസികളോട് പറഞ്ഞു. ഇത് ഏത് തരത്തിലാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് ഇപ്പോൾ രാഷ്ട്രീയ പാർട്ടികളെ കുഴയ്ക്കുന്നത്.
ക്രിസ്ത്യൻ ഭൂരിപക്ഷ മേഖലയാണ് നാഗാലാന്റും മേഘാലയയും. ന്യൂനപക്ഷ വിഭാഗങ്ങൾ ഏറ്റവും മോശപ്പെട്ട രീതിയിൽ ആക്രമിക്കപ്പെട്ടത് ബിജെപി കേന്ദ്രം ഭരിച്ച 2015-17 കാലത്താണെന്ന് എല്ലാ രാഷ്ട്രീയപാർട്ടികൾക്കും അയച്ച കത്തിൽ സഭ കുറ്റപ്പെടുത്തി.
"തീവ്ര ഹിന്ദുത്വ ശക്തികൾ ആർഎസ്എസ് പിന്തുണയുളള ബിജെപിയെന്ന രാഷ്ട്രീയ കക്ഷി നേതൃത്വം നൽകുന്ന കേന്ദ്രഭരണത്തിന് കീഴിൽ വളരെയേറെ ശക്തിപ്രാപിച്ചുവെന്നത് നമുക്ക് തളളിക്കളയാനാകില്ല", എന്ന് കുറിച്ച കത്തിൽ "ഇന്ത്യൻ ക്രൈസ്തവർ നശിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് പിന്നാലെ നാഗാലാന്റിലെ രാഷ്ട്രീയ പ്രവർത്തകർ ഓടുന്നത് കാണുമ്പോൾ ദൈവം കരയുകയായിരിക്കും", എന്നും സഭ ജനറൽ സെക്രട്ടറി ഫാ. സെലു കെയോ എഴുതി.
"ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ബിജെപി വലിയ സ്വാധീന ശക്തിയാണ്. അതുകൊണ്ടാണ് വളരെ ശക്തമായി തന്നെ തിരഞ്ഞെടുപ്പിലെ നിലപാട് രാഷ്ട്രീയ പാർട്ടികളെയും വിശ്വാസികളെയും അറിയിക്കേണ്ടി വന്നത്. ഇത് നാഗാലാന്റിലെ ക്രൈസ്തവരുടെ മാത്രം പ്രശ്നമല്ലാത്തതിനാലാണ് രാജ്യത്തെ എല്ലാ ക്രൈസ്തവരുടെയും വിഷയം ചൂണ്ടിക്കാട്ടിയത്", ഫാ. സെലു കെയോ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.