/indian-express-malayalam/media/media_files/2025/09/30/crime-2025-09-30-08-25-07.jpg)
Source: Freepik
കൊച്ചി: അങ്കമാലി കറുകുറ്റിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കറുകുറ്റി സ്വദേശികളായ ആന്റണി, റൂത്ത് ദമ്പതികളുടെ മകൾ ഡെൽന മറിയം സാറയാണ് ദാരുണമായി കൊല്ലപ്പെട്ടത്. കുഞ്ഞിന്റെ കഴുത്തറുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്; കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തിയുംപോലീസ് കണ്ടെടുത്തിട്ടുണ്ട്.
Also Read:ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്ന നിലയിൽ; സംഭവം അങ്കമാലിയിൽ
കൊലപാതകം നടത്തിയ കുഞ്ഞിന്റെ അമ്മൂമ്മ റോസ്ലിയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും. മാനസിക വിഭ്രാന്തിയെ തുടർന്നാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം, എങ്കിലും മറ്റെന്തെങ്കിലും പ്രേരണയുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. നിലവിൽ അവശനിലയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന റോസ്ലി പോലീസ് നിരീക്ഷണത്തിൽ തുടരുകയാണ്.
രാവിലെ ഒമ്പത് മണിയോടെ കുഞ്ഞിനെ അമ്മൂമ്മയോടൊപ്പം കിടത്തി അടുക്കളയിൽ ഭക്ഷണം പാചകം ചെയ്യാനായി അമ്മ പോയിരുന്നു. അൽപ സമയത്തിനുള്ളിൽ തിരിച്ചെത്തിയ അമ്മ കഴുത്തറത്ത നിലയിൽ രക്തത്തിൽ കുളിച്ച കുഞ്ഞിനെയാണ് കണ്ടത്. അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കുഞ്ഞിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
അതേസമയം, കുഞ്ഞിന്റെ മാതാപിതാക്കൾ ആശുപത്രി അധികൃതരോട് കുഞ്ഞിന് കഴുത്തിൽ എങ്ങനെയോ കടിയേറ്റു എന്നാണ് ആദ്യം പറഞ്ഞത്. എന്നാൽ മുറിവ് പരിശോധിച്ച ഡോക്ടർക്ക് സംശയം തോന്നുകയും, കത്തിയോ ബ്ലേഡോ പോലുള്ള ആയുധം ഉപയോഗിച്ച് മുറിവേൽപ്പിച്ചതാണെന്ന് മനസ്സിലാക്കി പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ അങ്കമാലി പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ ഇത് കൊലപാതകമാണെന്ന സംശയം ഉടലെടുക്കുകയും, തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ അമ്മൂമ്മയെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. അവശനിലയിൽ കണ്ടെത്തിയ അമ്മൂമ്മ അധികമായി മരുന്ന് കഴിച്ചതിനെ തുടർന്ന് അബോധാവസ്ഥയിലായിരുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം അമ്മൂമ്മയെ കസ്റ്റഡിയിലെടുക്കുമെന്ന് അങ്കമാലി പോലീസ് അറിയിച്ചു.
Also Read:കള്ളക്കടൽ പ്രതിഭാസം; കേരള തീരത്ത് കടലാക്രമണ സാധ്യത; വിവിധ ജില്ലകളിൽ ശക്തമായ കാറ്റോടുകൂടിയ മഴ
അമ്മൂമ്മയ്ക്ക് വിഷാദരോഗം ഉള്ളതായും നേരത്തെ ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായും നാട്ടുകാർ പറയുന്നു. കുഞ്ഞിന്റെ അച്ഛനെയും വല്യച്ഛനെയും ചോദ്യം ചെയ്യുകയാണെന്ന് കറുകുറ്റി പഞ്ചായത്ത് വാർഡ് മെമ്പർ ടോണി പറപ്പിള്ളി അറിയിച്ചു. കുട്ടിയുടെ മൃതദേഹം കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി പോലീസ് വീട് സീൽ ചെയ്ത ശേഷം അന്വേഷണം ഊർജിതമാക്കി.
Read More:അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തയാൾ; മന്ത്രി അപമാനിച്ചതായി കരുതുന്നില്ലെന്ന് വേടൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us