മുംബൈ: വിവാദമായ ക്രിപ്റ്റോ കറൻസി സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് നടി ശിൽപ്പ ഷെട്ടിയുടെ ഭർത്താവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. പൂനെ ആസ്ഥാനമായി നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ടാണ് രാജ് കുന്ദ്രയെ അറിയിച്ചിരിക്കുന്നത്.
രാജ് കുന്ദ്ര നടത്തിയ സാമ്പത്തിക ഇടപാടുകളിൽ സംശയം തോന്നിയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇദ്ദേഹത്തെ വിളിപ്പിച്ചത്. കളളപ്പണം വെളുപ്പിക്കാനായിരുന്നു ഇദ്ദേഹത്തിന്റെ നീക്കമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം.
ഗെയിൻ ബിറ്റ് കോയിൻ കമ്പനി എന്ന സ്ഥാപനത്തിന്റെ ഉടമകളായ അമിത് ഭരദ്വാജും സഹോദരൻ വിവേക് ഭരദ്വാജും ചേർന്ന് എട്ടായിരത്തോളം നിക്ഷേപകരെ ചതിച്ച് 2000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
2017 ജൂണിനും 2018 ജനുവരിക്കും ഇടയിലായിരുന്നു തട്ടിപ്പ്. പൂനെയിൽ ഏപ്രിൽ അഞ്ചിനാണ് ഇരുവരും അറസ്റ്റിലായത്. മികച്ച ലാഭം നേടാനാകുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് നിക്ഷേപകരെ ബിറ്റ്കോയിൻ ഇടപാടിലേക്ക് ക്ഷണിച്ചത്.