പുരുഷന്മാർ മ്യുക്കർമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗ ബാധിതരാവാൻ കൂടുതൽ സാധ്യതയുണ്ടെന്ന് പഠനം. നാല് ഇന്ത്യൻ ഡോക്ടർമാർ ചേർന്ന് നടത്തിയ ഉടനെ പ്രസിദ്ധീകരിക്കാൻ പോകുന്ന പഠനത്തിലാണ് കണ്ടെത്തൽ.
വളരെ അപൂർവമായി സംഭവിക്കുന്ന ഫംഗസ് അണുബാധയായ മ്യുക്കർമൈക്കോസിസ് ബാധിച്ച 101 കേസുകളാണ് ഡോക്ടർമാർ പഠനത്തിന് വിധേയമാക്കിയത്. അതിൽ 79 രോഗ ബാധിതരും പുരുഷന്മാരായിരുന്നു. പ്രമേഹ രോഗമാണ് ബ്ലാക്ക് ഫംഗസിന്റെ തീവ്രത വർധിപ്പിക്കുന്നത്. 101ൽ 83 പേരും പ്രമേഹ രോഗമുള്ളവരായിരുന്നു.
എൽസെവിയർ എന്ന ജേർണലിലാണ് ഈ പഠനം പ്രസിദ്ധീകരിക്കാൻ പോകുന്നത്. കൊൽക്കത്തയിലെ ജിഡി ഡയബറ്റീസ് ഇൻസ്റ്റിട്യൂട്ടിലെ ഡോ. അവദേശ് കുമാർ, ഡോ. റിതു സിങ്, മുംബൈ ലീലാവതി ആശുപത്രിയിലെ ഡോ. ശശാങ്ക് ജോഷി, ന്യുഡൽഹി നാഷണൽ ഡയബറ്റീസിലെ ഡോ. അനൂപ് മിശ്ര, എന്നിവർ ചേർന്നാണ് ഇന്ത്യയിലെ 82 രോഗികളിലും യുഎസിലെ ഒമ്പത് രോഗികളിലും ഇറാനിലെ 3 രോഗികളിലുമായി ആകെ 101 രോഗികളിൽ പഠനം നടത്തിയത്.
പഠനം നടത്തിയ 101 പേരിൽ 31 പേർ രോഗം ബാധിച്ച് മരണപ്പെട്ടിരുന്നു. 101 പേരിൽ 60 പേർ കോവിഡ് ബാധിതരായിരുന്നപ്പോഴാണ് ഫംഗസ് ബാധയുണ്ടായത്. അതിൽ 41 പേർ രോഗമുക്തരായി. പഠനം നടത്തിയവരിൽ 83 പേർക്ക് പ്രമേഹ രോഗവും മൂന്ന് പേർക്ക് അർബുദ രോഗവും ഉണ്ടായിരുന്നു.
ബ്ലാക്ക് ഫംഗസ് ബാധിച്ച കോവിഡ് രോഗികളായ 76 പേർ രോഗപ്രതിരോധശേഷിക്കായി കോർട്ടികോസ്റ്റിറോയിഡ് ഉപയോഗിച്ചിരുന്നു. ബാക്കി 21 പേർ റെമഡെസിവിർ മരുന്നും നാല് പേർ ടോസിലീസുമാബും ഉപയോഗിച്ചിരുന്നതായി ഡോ. ശശാങ്ക് ജോഷി പറഞ്ഞു.
Read Also: കോവിഡ് രോഗികളില്‍ ബ്ലാക്ക് ഫംഗസിനു പിന്നാലെ വൈറ്റ് ഫംഗസ്; കൂടുതല്‍ അപകടകാരി
മുംബൈയിലെ 60 വയസ്സു പ്രായമുള്ള ഒരാൾക്ക് സ്റ്റിറോയിഡും ടോസിലീസുമാബും നൽകിയിരുന്നു. അദ്ദേഹം ഫംഗസ് അണുബാധയ്ക്ക് കീഴടങ്ങി. എന്നാൽ, 38 വയസുള്ള പ്രമേഹ രോഗിയല്ലാത്തൊരാൾ രോഗത്തെ അതിജീവിച്ചു. തീവ്ര പ്രമേഹ രോഗികളായ കോവിഡ് രോഗികളിലാണ് കൂടുതൽ മരണങ്ങൾ സംഭവിച്ചിരിക്കുന്നത്.
മ്യൂക്കർമൈക്കോസിസ് മൂക്ക്, സൈനസുകൾ, നാഡി വ്യൂഹങ്ങൾ, ശ്വാസകോശം, ആമാശയം, തൊലി, താടിയെല്ല്, സന്ധികൾ, ഹൃദയം, വൃക്ക എന്നിവയെ ബാധിക്കും. പഠനത്തിലെ 89 കേസുകളിലും ഫംഗസ് അണുബാധ മൂക്കിലും സൈനസുകളിലുമാണ് കണ്ടെത്തിയത്. ഇത് കോവിഡ് ശ്വാസകോശത്തെ കൂടുതലായി ബാധിക്കുന്നതുകൊണ്ടാണ്.
കോവിഡ് ബാധിച്ച ആളുകളിൽ ഓക്സിജൻ അളവ് കുറയുന്നതും, ഗ്ളൂക്കോസ് അളവ് കൂടുന്നതും, അസിഡിക് ആകുന്നതും, രോഗപ്രതിരോധശേഷി കൂട്ടാനുള്ള മരുന്നുകളുടെ ഫലമായി വെളുത്ത രക്താണുക്കളുടെ പ്രവർത്തനം കുറയുന്നതും ഫംഗസിന്റെ വളർച്ചക്ക് കാരണമാകുന്നുണ്ടെന്ന് പഠനത്തിൽ കണ്ടെത്തി. ആഗോളതലത്തിൽ ഈ ഫംഗസ് അണുബാധ 1.7 ദശലക്ഷം ജനസംഖ്യയിൽ 0.005 പേർക്കാണെങ്കിൽ, പ്രമേഹ രോഗികളുടെ എണ്ണം കൂടുതലായ ഇന്ത്യയിൽ ഇത് 80 ഇരട്ടിയാണ്.
സ്റ്റീറോയിഡുകളുടെ ഉപയോഗം കുറയ്ക്കണമെന്നും, രോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കണമെന്നും പഠനം നിർദേശിക്കുന്നതായി ഡോ. ശശാങ്ക് ജോഷി പറഞ്ഞു.