/indian-express-malayalam/media/media_files/uploads/2017/09/school-kidsdelhi-school1.jpg)
ഭോപ്പാല്‍: മധ്യപ്രദേശിലെ സ്കൂളുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നത് നിര്‍ബന്ധമാക്കിയതിന് പിന്നാലെ പുതിയ നടപടികളുമായി ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാര്‍. സ്കൂളുകളില്‍ കുട്ടികള്‍ ഹാജരുണ്ടെന്ന് അറിയിക്കാന്‍ 'ഹാജര്‍' എന്ന് പറയുന്നതിന് പകരം 'ജയ് ഹിന്ദ്' എന്ന ഉപചാരം ഉച്ചരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. നവംബര്‍ ഒന്ന് മുതലാണ് പരിഷ്കാരം നടപ്പിലാവുക.
ഒക്ടോബര്‍ ഒന്ന് മുതല്‍ സാത്ന ജില്ലയിലെ സ്കൂളുകളില്‍ ഇതിന് തുടക്കമാകും. തുടര്‍ന്നാണ് നവംബറില്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലേക്കും ഇത് നടപ്പിലാക്കുക. കുട്ടികള്‍ക്കിടയില്‍ രാജ്യസ്നേഹം വളര്‍ത്താനാണ് പദ്ധതിയെന്ന് വിദ്യാഭ്യാസ മന്ത്രി വിജയ് ഷാ പ്രതികരിച്ചു. "എല്ലാ മതസ്ഥരും സ്വീകരിക്കുന്ന മുദ്രാവാക്യമാണ് ജയ് ഹിന്ദ്. അതുകൊണ്ട് തന്നെ സ്കൂളുകളില്‍ ഹാജര്‍ അറിയിക്കുന്നത് ഇപ്രകാരമാക്കാന്‍ തീരുമാനിച്ചു.
യുവത്വം മറന്ന് കൊണ്ടിരിക്കുന്ന നമ്മുടെ സംസ്കാരത്തിന്റെ വളര്‍ച്ചയാണ് ലക്ഷ്യം വെക്കുന്നത്", ഷാ വ്യക്തമാക്കി. അധ്യാപകരുടെയും പ്രിൻസിപ്പൽമാരുടെയും ജന ശിക്ഷകരുടെയും യോഗത്തിലാണ്​ ജയ്​ഹിന്ദ്​ പറയണമെന്ന നിർദേശം മന്ത്രി മുന്നോട്ടു​ വെച്ചത്​. ദിവസവും ദേശീയ പതാക ഉയർത്തണമെന്നും ദേശീയഗാനം ആലപിക്കണമെന്നും മന്ത്രി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. സംസ്ഥാനത്തെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ 'ജയ് ഹിന്ദ്' കൊണ്ട് എന്താണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് പ്രതിപക്ഷം ചോദിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.