/indian-express-malayalam/media/media_files/uploads/2018/01/Motor.jpg)
ന്യൂഡല്‍ഹി: റോഡില്‍ തോന്നിയ വിധം വാഹനമോടിക്കാം, പൊലീസ് പിടിച്ചാല്‍ ചെറിയ തുക പിഴയായി ഒടുക്കിയാല്‍ പോരെ എന്ന് ചിന്തിക്കുന്നവര്‍ക്ക് ഇനി കിട്ടാനിരിക്കുന്നത് എട്ടിന്റെ പണി. ഗതാഗത നിയമലംഘനത്തിനുള്ള ശിക്ഷ പലമടങ്ങായി വര്‍ധിപ്പിച്ച് മോട്ടോര്‍ വാഹന ഭേദഗതി ബില്‍ കേന്ദ്രസര്‍ക്കാര്‍ വീണ്ടും ലോക്‌സഭയില്‍ അവതരിപ്പിച്ചു.
നിയമം ലംഘിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ് ബില്‍. ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി നിതിന്‍ ഗഡ്കരിയാണ് ബില്‍ കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ അവതരിപ്പിച്ചത്. വാഹനാപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷവും ഗുരുതര പരുക്കേറ്റവര്‍ക്ക് 2.5 ലക്ഷം രൂപയും നഷ്ടപരിഹാരമായി നല്‍കണമെന്ന വ്യവസ്ഥയോടെയുള്ളതാണ് ഭേദഗതി ബില്‍.
രാജ്യത്തെ 30 ശതമാനം ഡ്രൈവിങ് ലൈസന്‍സുകളും വ്യാജമാണെന്ന് ബില്‍ അവതരണ വേളയില്‍ മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ഓരോ വര്‍ഷവും ഒന്നര ലക്ഷത്തോളം പേര്‍ രാജ്യത്ത് വാഹനാപകടത്തില്‍ മരിക്കുന്നുണ്ട്. റോഡ് അപകടങ്ങളില്‍ ഓരോ വര്‍ഷവും അഞ്ച് ലക്ഷം പേര്‍ക്കാണ് പരുക്കേല്‍ക്കുന്നത്. തമിഴ്‌നാടിന് മാത്രമാണ് കഴിഞ്ഞ വര്‍ഷം 15 ശതമാനം റോഡ് അപകടങ്ങളെങ്കിലും കുറയ്ക്കാന്‍ സാധിച്ചതെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു.
ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചാല്‍ 5,000 രൂപയാണ് പിഴയെന്ന് പുതിയ ബില്ലില്‍ പറയുന്നു. മദ്യപിച്ച് വാഹനമോടിച്ചാല്‍ 10,000 രൂപയാണ് പിഴ. ഹെല്‍മറ്റ് ഇല്ലാതെ വാഹനമോടിച്ചാല്‍ 1,000 രൂപ. അനുവദനീയമായതിലും കൂടുതല്‍ ആളുകളെ കയറ്റിയാല്‍ പിഴ 2,000 രൂപയാണ്. സീറ്റ് ബെല്‍റ്റ് ഇല്ലെങ്കില്‍ ആയിരം രൂപ പിഴ ഒടുക്കണം. അപകടകരമായി വാഹനമോടിച്ചാല്‍ 5,000 രൂപയായിരിക്കും പിഴ. ഇക്കാര്യങ്ങളാണ് ബില്ലില്‍ ശുപാര്‍ശ ചെയ്തിട്ടുള്ള പ്രധാന ശിക്ഷാ വ്യവസ്ഥകള്‍.
പ്രായപൂർത്തിയാകാത്തവർ നിയമലംഘനം നടത്തിയാൽ രക്ഷകർത്താവോ വണ്ടിയുടമയോ കുറ്റക്കാരാകും. രജിസ്‌ട്രേഷൻ റദ്ദാക്കലിനു പുറമെ 25,000 രൂപ പിഴയും മൂന്നുവർഷം തടവും ലഭിക്കും. ആംബുലൻസിനു വഴിമാറിയില്ലെങ്കിൽ പതിനായിരം രൂപ പിഴയുണ്ടാകും. ഗതാഗതവകുപ്പിന്റെ നിർദേശങ്ങൾ ലംഘിച്ചാൽ ഇനി രണ്ടായിരം രൂപ പിഴയൊടുക്കണം.
ചട്ടലംഘനം നടത്തി അയോഗ്യത കല്പിക്കപ്പെട്ട സമയത്ത് അതു ലംഘിച്ച് വാഹനമോടിക്കുന്നവർക്ക് പതിനായിരം രൂപ പിഴയും ബില്ലിൽ ശുപാർശ ചെയ്തിട്ടുണ്ട്. നിർദേശിക്കപ്പെട്ട വേഗത്തിനേക്കാൾ കൂടുതൽ വേഗതയിൽ വാഹനം ഓടിച്ചാൽ പിഴ 2,000 രൂപയാണ്. ഇത് മുമ്പ് 1,000 രൂപയായിരുന്നു. ഡ്രൈവിങ് ലൈസൻസ് പുതുക്കാനുള്ള കാലാവധി ഒരു മാസത്തിൽ നിന്ന് ഒരു വർഷമായും ഉയർത്തി.
ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കാന്‍ ഗതാഗത വകുപ്പ് ആലോചിക്കുന്നതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇരുചക്ര വാഹനങ്ങളിലെ പിന്‍ സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റും കാറുകളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കാനാണ് നീക്കം. ഇതു രണ്ടും ഉപയോഗിക്കാത്തതു റോഡ് നിയമത്തിന്റെ ലംഘനമാണെന്നു സുപ്രീം കോടതി വ്യക്തമാക്കിയ സാഹചര്യത്തിലാണു നടപടി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.