/indian-express-malayalam/media/media_files/uploads/2022/09/sedition-case.jpg)
ന്യൂഡൽഹി: കഴിഞ്ഞ എട്ട് വർഷത്തിനിടെ രാജ്യത്ത് ഏറ്റവുമധികം രാജ്യദ്രോഹ കേസുകൾ രേഖപ്പെടുത്തിയത് അസമിലാണെന്ന് ഔദ്യോഗിക കണക്കുകൾ. 2014 നും 2021 നും ഇടയിൽ രാജ്യത്ത് രജിസ്റ്റർ ചെയ്ത 475 രാജ്യദ്രോഹ കേസുകളിൽ 69 കേസുകളും അസമിലാണെന്ന് (14.52 ശതമാനം) നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) റിപ്പോർട്ടിൽ നിന്നുള്ള ഡാറ്റ കാണിക്കുന്നു. അതായത് കഴിഞ്ഞ എട്ട് വർഷത്തിനിടെ രാജ്യത്ത് രജിസ്റ്റർ ചെയ്ത രാജ്യദ്രോഹ കേസുകളിൽ ആറിലൊന്ന് അസമിൽ നിന്നാണ്.
സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും റിപ്പോർട്ട് ചെയ്ത കുറ്റകൃത്യങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾ സമാഹരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നത് എൻസിആർബിയാണ്. രാജ്യദ്രോഹ കേസുകളുടെ ഡാറ്റ (IPC യുടെ സെക്ഷൻ 124A പ്രകാരം രജിസ്റ്റർ ചെയ്തത്) 2014 മുതൽ ലഭ്യമാണ്.
എൻസിആർബിയുടെ ക്രൈം ഇൻ ഇന്ത്യ റിപ്പോർട്ടിന്റെ ഏറ്റവും പുതിയ പതിപ്പ് കാണിക്കുന്നത് 2021 ൽ രാജ്യത്തുടനീളം 76 രാജ്യദ്രോഹ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു, 2020 ൽ രജിസ്റ്റർ ചെയ്ത 73 ൽ എണ്ണത്തിൽനിന്ന് നേരിയ വർധനവ്. 2019-ൽ 93, 2018-ൽ 70, 2017-ൽ 51, 2016-ൽ 35, 2015-ൽ 30, 2014-ൽ 47 എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം.
രാജ്യദ്രോഹ കേസുകളുടെ സംസ്ഥാനതല കണക്കുകൾ കാണിക്കുന്നത് അസമിന് ശേഷം ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ഹരിയാന (42 കേസുകൾ), ജാർഖണ്ഡ് (40), കർണാടക (38), ആന്ധ്രാപ്രദേശ് (32), ജമ്മു കശ്മീർ (29) എന്നിവിടങ്ങളിൽ നിന്നാണ്. എട്ടു വർഷത്തിനിടയിൽ രാജ്യത്ത് രേഖപ്പെടുത്തിയ മൊത്തം രാജ്യദ്രോഹ കേസുകളുടെ പകുതിയിലധികം ഈ ആറ് സംസ്ഥാനങ്ങളിലായിട്ടാണ്, 250 കേസുകൾ.
/indian-express-malayalam/media/media_files/uploads/2022/09/sedition-case1.jpg)
ആ കാലയളവിൽ അസമിൽ രജിസ്റ്റർ ചെയ്ത 69 രാജ്യദ്രോഹ കേസുകളിൽ മൂന്നെണ്ണം 2021 , 12 എണ്ണം 2020, 17 എണ്ണം 2019, 17 വീണ്ടും 2018, 19 എണ്ണം 2017, 19 എണ്ണം 2014 എന്നിങ്ങനെയാണ്. 2015ലും 2016ലും സംസ്ഥാനത്ത് രാജ്യദ്രോഹ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല.
മറ്റ് ഒമ്പത് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും കഴിഞ്ഞ എട്ട് വർഷത്തിനിടെ രജിസ്റ്റർ ചെയ്ത രാജ്യദ്രോഹ കേസുകൾ രണ്ടക്കം കടന്നിട്ടുണ്ട് - മണിപ്പൂർ (28), ഉത്തർപ്രദേശ് (27), ബിഹാർ (25), കേരളം (25), നാഗാലാൻഡ് (17), ഡൽഹി (13), ഹിമാചൽ പ്രദേശ് (12), രാജസ്ഥാൻ (12), പശ്ചിമ ബംഗാൾ (12).
2014-21 കാലയളവിൽ ഒഡീഷ, തമിഴ്‌നാട്, തെലങ്കാന എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ എട്ട് രാജ്യദ്രോഹ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ ഛത്തീസ്ഗഡിലും മധ്യപ്രദേശിലും ആറ് കേസുകളും ഗോവയിൽ നാല് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര, പഞ്ചാബ്, ഉത്തരാഖണ്ഡ്, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ഓരോ രാജ്യദ്രോഹ കേസ് മാത്രമാണ് രജിസ്റ്റർ ചെയ്തത്. സിക്കിമിലും ത്രിപുരയിലും രണ്ട് രാജ്യദ്രോഹ കേസുകളും അരുണാചൽ പ്രദേശിലും ഗുജറാത്തിലും മൂന്ന് വീതം രാജ്യദ്രോഹ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മേഘാലയ, മിസോറാം, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ഛണ്ഡീഗഡ്, ദാദ്ര നഗർ ഹവേലി, ദാമൻ ദിയു, പുതുച്ചേരി എന്നിവയായിരുന്നു ആ കാലയളവിൽ ഒരു രാജ്യദ്രോഹ കേസ് പോലും രജിസ്റ്റർ ചെയ്യാത്ത സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.