/indian-express-malayalam/media/media_files/uploads/2021/06/more-than-82-lakh-people-jabbed-in-one-day-518740-FI.jpeg)
എക്സ്പ്രസ് ഫൊട്ടോ: അമിത് ചക്രവര്‍ത്തി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ വാക്സിന്‍ സംഭരണവും വിതരണവും ഏറ്റെടുത്ത ആദ്യ ദിനം റെക്കോര്‍ഡ് വാക്സിനേഷന്‍. 82.70 ലക്ഷം പേര്‍ക്കാണ് തിങ്കളാഴ്ച വാക്സിന്‍ നല്‍കിയത്. ജനുവരി 16 ന് ആരംഭിച്ച വാക്സിന്‍ ഡ്രൈവില്‍ ആദ്യമായാണ് ഇത്രയധികം പേര്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. "റെക്കോര്‍ഡുകള്‍ ഭേദിച്ച വാക്സിനേഷന്‍ നടപടികള്‍ സന്തോഷം നല്‍കുന്നതാണ്. കോവിഡിനെ നേരിടുന്നതില്‍ ശക്തിയേറിയ ആയുധം വാക്സിനാണ്. വാക്സിന്‍ സ്വീകരിച്ചവര്‍ക്കും കോവിഡ് മുന്നണി പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍," പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
വിതരണം ചെയ്ത വാക്സിനുകളുടെ എണ്ണവും സൗജന്യ വാക്സിന്‍ കേന്ദ്രങ്ങളും വര്‍ധിച്ചതാണ് ഇതിന് പിന്നിലെ കാരണമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. "18 വയസിന് മുകളിലുള്ളവര്‍ക്ക് കുത്തിവയ്പ് നല്‍കാനായി 2.95 കോടി വാക്സിനാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത്. 80,000 വാക്സിന്‍ വിതരണ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്," അധികൃതര്‍ വ്യക്തമാക്കി.
"സംസ്ഥാനങ്ങളിലേക്കുള്ള വിതരണം കൂടുതല്‍ കാര്യക്ഷമമാക്കി. വാക്സിനായി മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന് എല്ലാവര്‍ക്കും അറിയാം. ധാരാളം ആളുകൾ ഓൺ സൈറ്റ് റജിസ്ട്രേഷൻ ഉപയോഗിക്കുന്നുണ്ട്. വാക്സിന്‍ ക്ഷാമം ഇല്ലാത്ത സ്ഥിതിയില്‍ ഈ വേഗതയില്‍ പോകാന്‍ സാധിക്കും," ഉദ്യോഗസ്ഥൻ പറഞ്ഞു.
എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് പകുതിയലധികം വാക്സിനുകളും വിതരണം ചെയ്തിരിക്കുന്നത്. മധ്യപ്രദേശ് (16.01 ലക്ഷം), കര്‍ണാടക (10.86), ഉത്തര്‍ പ്രദേശ് (6.90), ഗുജറാത്ത് (5.05), ബിഹാര്‍ (4.88), ഹരിയാന (4.80), രാജസ്ഥാന്‍ (4.35).
മഹാരാഷ്ട്ര (3.80). തമിഴ്നാട് (3.41), അസം (3.39), പശ്ചിമ ബംഗാള്‍ (3.21), ഒഡിഷ (2.86), കേരളം (2.62) എന്നിവയാണ് വാക്സിന്‍ കൂടുതല്‍ ലഭിച്ച മറ്റ് സംസ്ഥാനങ്ങള്‍. ഇന്നലെയാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാക്സിന്‍ നയം നിലവില്‍ വന്നത്. ഇനി മുതല്‍ രാജ്യത്ത് ഉത്പാദിപ്പിക്കുന്ന 75 ശതമാനം വാക്സിനുകളും കേന്ദ്രം സംഭരിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us