വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് പദത്തിലേറി ദിവസങ്ങള്‍ കഴിയുന്നതിന് മുമ്പാണ് ഡോണള്‍ഡ് ട്രംപ് കടുത്ത നിലപാടുകള്‍ എടുത്ത് ജനങ്ങളുടെ വെറുപ്പ് സമ്പാദിച്ചത്. കുടിയേറ്റക്കാരെ നാടു കടത്തിയും മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ക്ക് മുമ്പില്‍ വാതില്‍ കൊട്ടിയടച്ചും ട്രംപ് ചര്‍ച്ചകളില്‍ നിറഞ്ഞു. ഡോണള്‍ഡ് ട്രംപിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം തുടരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഒരു സര്‍വേ ഫലം പുറത്തുവന്നത്.
ട്രംപിനെ ഇംപീച്ച് ചെയ്യണമെന്നും ഒബാമയെ തിരിച്ചു കൊണ്ട് വരണമെന്നുമാണ് അതില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. മാത്രമല്ല സാമൂഹ്യമാധയമങ്ങളിലും ട്രംപിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. പ്രസിഡന്റുമായി ബന്ധപ്പെട്ട് നടത്തിയ ഗ്യാലപ്പ് പോളില്‍ അംഗീകാര കാര്യത്തില്‍ 50 ശതമാനത്തില്‍ താഴെയാണ് ട്രംപിന്റെ റേറ്റിങ്. അമ്പതു ശതമാനത്തില്‍ താഴെ റേറ്റിങ് കിട്ടുന്ന ആദ്യ പ്രസിഡന്റാണ് ട്രംപ്.
അധികാരത്തിലേറി പതിനഞ്ചു ദിവസത്തിനുള്ളില്‍ ട്രംപിനെ വധിക്കണമെന്നാവശ്യപ്പെട്ട് 12000 ട്വീറ്റുകള്‍ ലഭിച്ചതായാണ് വിവരം. പ്രസിഡന്റിനെ സഹിക്കാന്‍ സാധിക്കുന്നില്ലെന്നും അതിനാല്‍ വധിക്കണമെന്നുമാവശ്യപ്പെട്ടാണ് ട്വീറ്റ്. അസാസിനേറ്റ് ട്രംപ് എന്ന കീ വാക്കിനു കീഴില്‍ പ്രസിഡന്റ് അധികാരത്തിലേറിയതു മുതല്‍ ഇതുവരെ ഉണ്ടായ എല്ലാ പോസ്റ്റുകളിലും ആക്രമണ സാധ്യത തോന്നുന്നവയും പ്രകോപന പരമായതും രഹസ്യാന്വേഷണ വിഭാഗം പരിശോധന നടത്തുന്നുണ്ട്.
ട്രംപിനെതിരെ പോസ്റ്റ് ഇടുന്നവരെ എല്ലാവരെയും പിടികൂടാനാകില്ല എന്നതിനാല്‍ ആവര്‍ത്തിച്ചു വരുന്ന ഭീഷണികള്‍, ആക്രമണ സാധ്യത തോന്നുന്നവ, പ്രകോപന പരമായത് എന്നിവ പരിശോധിച്ചു വരികയാണ്. വധഭീഷണിയുടെ പേരില്‍ നേരത്തെ അറസ്റ്റിലായ സക്കറി ബെന്റണും ഭീഷണി മുഴക്കിയ പോപ്പ് താരം മഡോണയുമെല്ലാം നിരീക്ഷണത്തിലാണ്.
എല്ലാ വിഡ്ഡികളെയും വെറുക്കുന്നു, ഇവന്മാര്‍ വോട്ട് ചെയ്യുന്ന ബൂത്തുകളും പൊതുസ്ഥലങ്ങളിലും ബോംബ് വെക്കാന്‍ തോന്നുന്നുവെന്ന് വാഷിങ്ടണ്‍ സ്വദേശി ബെന്‍സണ്‍ പ്രതികരിച്ചിരുന്നു. ആദ്യ ട്വീറ്റിന് നിമിഷങ്ങള്‍ക്കുള്ളില്‍ ‘തന്റെ ജീവിതാഭിലാഷം തന്നെ ട്രംപിനെ വധിക്കുകയെന്നതാണ്’എന്ന ട്വീറ്റ് കൂടി ഇയാള്‍ പോസ്റ്റു ചെയ്തതോടെയാണ് വിവാദമായത്.
ഹിറ്റ്ലറിനു നേരെ 40ല്‍ കൂടുതല്‍ തവണ വധശ്രമം ഉണ്ടായെന്നും ട്രംപിനെ വധിക്കാനുള്ള പദ്ധതി തയ്യാറാക്കാന്‍ നമുക്കു മുമ്പില്‍ സമയമുണ്ടെന്നും ഒരാള്‍ ട്വീറ്റ് ചെയ്തു. ഭീഷണി പോസ്റ്റുകള്‍ നീക്കം ചെയ്യുന്ന നയം ഫെയ്സ്ബുക്കിനും ട്വിറ്ററിനും ഉണ്ടെങ്കിലും പോസ്റ്റുകള്‍ ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെടുകയാണ്.