ന്യൂഡൽഹി: മൺസൂൺ കാലത്ത് ഇത്തവണയും സാധാരണ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. രാജ്യമാകെ സാധാരണ മഴയുടെ 96 ശതമാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ മഴ വളരെ കുറവായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
പഞ്ചാബ്, ഹരിയാന, ഡൽഹി, പടിഞ്ഞാറൻ ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ മുഴുവൻ സീസണിലും 92 ശതമാനത്തിൽ താഴെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. മറ്റ് പ്രദേശങ്ങളിൽ സാധാരണയോ അതിലധികമോ മഴ ലഭിക്കാനാണ് സാധ്യത. ജൂൺ മാസത്തിൽ രാജ്യത്ത് മൊത്തത്തിൽ മഴയ്ക്ക് നേരിയ കുറവുണ്ടാകാൻ സാധ്യതയുണ്ട്. ജൂണിൽ സാധാരണ മഴയുടെ 92 ശതമാനത്തിൽ താഴെ മാത്രമേ ലഭിക്കൂ.
ജൂണിൽ സാധാരണയേക്കാൾ ചൂട് കൂടാനും സാധ്യതയുണ്ട്. ജൂണിൽ കൂടിയതും കുറഞ്ഞതുമായ താപനില സാധാരണയേക്കാൾ കൂടുതലായിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, കേരളത്തിൽ ഇത്തവണ കാലവർഷം വൈകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. ജൂൺ നാലിനായിരിക്കും കേരളത്തിൽ കാലവർഷം എത്തുക.
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യതയെന്ന് കാലാവസ്ഥാന നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. കേരളാ, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.