ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദർശത്തിനിടയിലുണ്ടായ സുരക്ഷ വീഴ്ച അന്വേഷിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മൂന്നംഗ സമിതിയെ നിയോഗിച്ചു. കാബിനറ്റ് സെക്രട്ടേറിയറ്റിലെ സെക്രട്ടറി (സെക്യൂരിറ്റി) സുധീർ കുമാർ സക്‌സേനയാണ് സമിതി അധ്യക്ഷൻ. ഇന്റലിജൻസ് ബ്യൂറോ ജോയിന്റ് ഡയറക്ടർ ബൽബീർ സിംഗ്, എസ്പിജി ഐജി എസ് സുരേഷ് എന്നിവരാണ് മറ്റു അംഗങ്ങൾ. വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ചയിലുണ്ടായ പിഴവ് അന്വേഷിക്കാൻ പഞ്ചാബ് സർക്കാരും രണ്ടുപേരടങ്ങിയ ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്. ജസ്റ്റിസ് (റിട്ടേഡ്) മെഹ്താബ് ഗിൽ, പ്രിൻസിപ്പൽ സെക്രട്ടറി അനുരാഗ് വർമ്മ എന്നിവരാണ് സമിതിയിലുള്ളത്. മൂന്നു ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഔദ്യോഗിക വക്താവ് പറഞ്ഞു.
ഫിറോസ്പുരിലെ റാലിയിൽ പങ്കെടുക്കാൻ പോയപ്പോഴാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കർഷകർ തടഞ്ഞത്. ഹെലികോപ്റ്ററിൽ ആദ്യം ഫിറോസ്പുരിനടുത്ത ഹുസൈനിവാലയിലെ രക്തസാക്ഷി സ്മാരകത്തിലേക്കും തുടർന്നു യോഗസ്ഥലത്തേക്കും പോകാനായിരുന്നു തീരുമാനം. എന്നാൽ കനത്ത മഴയെ തുടർന്ന് ഹെലികോപ്റ്റർ യാത്ര ഉപേക്ഷിച്ച് റോഡ്മാഗം പോകാൻ തീരുമാനിച്ചു.
ഹുസൈനിവാലയ്ക്ക് 30 കിലോമീറ്റർ അകലെ ഫിറോസ്പുർമോഗ റോഡിലെ പിയറീന മേൽപാലത്തിൽ വാഹനവ്യൂഹം എത്തിയപ്പോൾ പ്രക്ഷേഭകർ തടഞ്ഞു. വാഹനവ്യൂഹം 15-20 മിനിറ്റിലധികം ഫ്ളൈ ഓവറില്‍ കുടുങ്ങി. തുടർന്ന് റാലി റദ്ദാക്കി പ്രധാനമന്ത്രി ഡൽഹിയിലേക്കു മടങ്ങി. ഫിറോസ്പുരിൽ മൂന്ന് ആശുപത്രികളടക്കം 42,000 കോടിയുടെ വികസന പദ്ധതികൾക്കാണ് മോദി തുടക്കമിടേണ്ടിയിരുന്നത്.
Also Read: പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനം: സുരക്ഷ വീഴ്ചയിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി