ന്യൂഡൽഹി: അധികാരത്തിലേറിയതിന് ശേഷം മോദി സർക്കാർ പരസ്യത്തിനായി ചെലവഴിച്ചത് 3,755 കോടി രൂപ. 2014 ഏപ്രിൽ മുതൽ ഒക്ടോബർ 2017 വരെയുള്ള കാലയളവിലെ കണക്കാണിത്. വിവരാവകാശ നിയമ പ്രകാരം നൽകിയ അപേക്ഷയിലാണ് വിവരങ്ങൾ ലഭ്യമായത്. ഗ്രേറ്റർ നോയിഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സാമൂഹ്യ പ്രവർത്തകനായ രാംവീർ തൻവർ ആണ് അപേക്ഷ നൽകിയത്. ഇലക്ട്രോണിക്, അച്ചടി മാധ്യമങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവയിൽ പരസ്യം ചെയ്യുന്നതിന് 37,54,06,23,616 രൂപ ചെലവഴിച്ചതായി വാർത്താവിനിമയ മന്ത്രാലയം വിവരാവകാശ അപേക്ഷയിൽ മറുപടി നൽകി.
ഇലക്ട്രോണിക് പരസ്യങ്ങൾക്കായി 1,656 കോടി രൂപയാണ് ചെലവായത്. കമ്മ്യൂണിറ്റി റേഡിയോ, ഡിജിറ്റൽ സിനിമ, ദൂരദർശൻ, ഇന്റർനെറ്റ്, എസ്എംഎസ്, ടിവി എന്നിവയിലൂടെയായിരുന്നു പരസ്യം. അച്ചടി മാധ്യമങ്ങൾക്കായി ചെലവഴിച്ചത് 1698 കോടിയാണ്. പോസ്റ്ററുകൾ, ലഘുലേഖകൾ, കലണ്ടറുകൾ എന്നിവ അടങ്ങുന്ന പൊതുസ്ഥലങ്ങളിലെ പരസ്യങ്ങൾക്കായി 399 കോടിയാണ് കേന്ദ്ര സർക്കാർ ചെലവഴിച്ചത്.
പ്രധാന മന്ത്രാലയങ്ങളിലെ മന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കാനായി ഒരു വര്‍ഷം അനുവദിക്കുന്ന ബജറ്റിനേക്കാള്‍ കൂടുതലാണ് പരസ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ചിലവഴിച്ച തുക. മലിനീകരണ നിയന്ത്രണത്തിനായി കഴിഞ്ഞ മൂന്നുവര്‍ഷം സര്‍ക്കാര്‍ ചിലവഴിച്ചത് വെറും 56.8 കോടിയാണ് എന്നിരിക്കെയാണ് ഇത്രയും വലിയ തുക പരസ്യങ്ങള്‍ക്കായി ചിലവഴിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ “മൻ കി ബാതിന്റെ” പരസ്യം പത്രത്തിൽ നൽകാനായി മാത്രം 2015ൽ 8.5 കോടി ചെലവഴിച്ചതായി മറ്റൊരു വിവരാവകാശ രേഖയിൽ വെളിപ്പെടുത്തിയിരുന്നു.