/indian-express-malayalam/media/media_files/uploads/2023/09/Udhav.jpg)
Photo: Facebook/ Uddhav Thackeray
പൂനെ: 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം നരേന്ദ്ര മോദി സർക്കാരിനെ താഴെയിറക്കുമെന്ന് ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെ. പ്രധാനമന്ത്രി ജി 20 ഉച്ചകോടിയുടെ തിരക്കിലാണെന്നും മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ തയാറല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
"മണിപ്പൂരിൽ രണ്ട് സ്ത്രീകളെ പരേഡ് ചെയ്യുകയും അവർക്കെതിരെ അതിക്രമം നടത്തുകയും ചെയ്തു. ഇന്നും മണിപ്പൂരിൽ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്ക് അറിയില്ല. നമ്മുടെ പ്രധാനമന്ത്രി ജി 20 യുടെ തിരക്കിലാണ്, പക്ഷേ മണിപ്പൂരിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് ഒരക്ഷരം മിണ്ടാൻ തയ്യാറല്ല," ജൽഗാവിൽ ഒരു പാർട്ടി റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ഉദ്ധവ് പറഞ്ഞു.
2024 -ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം പരാജയപ്പെടുമെന്ന് ഉറപ്പായതായി താക്കറെ പറഞ്ഞു. "ഉറപ്പായും അവര്‍ തോൽക്കും. ഞാൻ നിന്നപ്പോൾ സ്റ്റേജ് കുലുങ്ങാൻ തുടങ്ങി. സ്റ്റേജ് എങ്ങനെ കുലുങ്ങുന്നുവെന്ന് ഞാൻ ചിന്തിച്ചു. കേന്ദ്രസർക്കാരിന്റെ തകര്‍ച്ചയുടെ സൂചനയായിരിക്കാം ഇത്," ഉദ്ധവ് പരിഹസിച്ചു.
നേരത്തെ രാഹുല്‍ ഗാന്ധി മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്ത് വില കൊടുത്തും അധികാരം നിലനിര്‍ത്തുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യമെന്ന് രാഹുല്‍ പറഞ്ഞു.
ഫ്രാൻസിലെ പ്രമുഖ സോഷ്യൽ സയൻസ് സ്ഥാപനമായ പാരീസിലെ സയൻസസ് പിഒ സർവകലാശാലയിൽ നടത്തിയ ആശയവിനിമയ ചര്‍ച്ചയില്‍ ഭാരത് ജോഡോ യാത്ര, ഇന്ത്യയുടെ ജനാധിപത്യ ഘടനകളെ സംരക്ഷിക്കാനുള്ള പ്രതിപക്ഷ സഖ്യത്തിന്റെ പോരാട്ടം, ആഗോളതലത്തിലെ മറ്റ് പ്രധാന വിഷയങ്ങൾ എന്നീ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു. “ഇന്ത്യയുടെ ആത്മാവിന്” വേണ്ടി പോരാടാൻ പ്രതിപക്ഷം പ്രതിജ്ഞാബദ്ധമാണെന്നും നിലവിലെ “പ്രക്ഷുബ്ധത”യിൽ നിന്ന് രാജ്യം “പുറത്തുവരുമെന്നും” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“ഞാൻ ഗീത വായിച്ചിട്ടുണ്ട്. ഞാൻ പല ഉപനിഷത്തുകളും വായിച്ചിട്ടുണ്ട്. ഞാൻ ധാരാളം ഹിന്ദു പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. ബിജെപി ചെയ്യുന്ന കാര്യങ്ങളിൽ ഹിന്ദുവായി ബന്ധപ്പെട്ട് ഒന്നുമില്ല, തീർത്തും ഒന്നുമില്ല,” രാജ്യത്ത് “ഹിന്ദു ദേശീയത” ഉയരുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി രാഹുല്‍ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.