/indian-express-malayalam/media/media_files/uploads/2020/04/indore.jpg)
ഭോപ്പാൽ: ആരോഗ്യപ്രവർത്തകരെ ആക്രമിച്ച നാലുപേരെ ഇൻഡോർ പൊലീസ് അറസ്റ്റ് ചെയ്തു. തട്പാട്ടി ബക്കൽ പ്രദേശത്ത് കോവിഡ്-19 ബാധിച്ച് മരിച്ചയാളുടെ ബന്ധുക്കളെ സ്ക്രീൻ ചെയ്യാനെത്തിയപ്പോഴാണ് ആരോഗ്യപ്രവർത്തകരെ ഒരു സംഘം പിന്തുടർന്ന് കല്ലെറിഞ്ഞത്.
ആരോഗ്യ, സിവിക് അധികൃതരെ ഒരു സംഘമാളുകൾ പിന്തുടർന്ന് കല്ലെറിയുകയും അവർക്കുനേരെ ആക്രോശിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ ഇന്നലെ പുറത്തുവന്നിരുന്നു. കല്ലേറിൽ ആർക്കും പരുക്കേറ്റിട്ടില്ലെങ്കിലും പ്രദേശത്തുനിന്നും വളരെ ബുദ്ധിമുട്ടിയാണ് അധികൃതർ മടങ്ങിയത്.
സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ബാക്കിയുളളവരെ വീഡിയോ ദൃശ്യങ്ങളിൽനിന്നും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഡിഐജി (ഇൻഡോർ) ഹരിനാരായണാചാരി മിശ്ര പറഞ്ഞു. ഐപിസി സെക്ഷൻ 353, 336, 147, 269 പ്രകാരമാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുളളത്. മധ്യപ്രദേശിലെ ഹോട്ട്സ്‌പോട്ടുകളിലൊന്നാണ് ഇൻഡോർ. ഇതുവരെ 75 കോവിഡ് പോസിറ്റീവ് കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്.
Read Also: Explained: കൊറോണ വൈറസ് ബാധയില്‍ നിന്നും കുട്ടികള്‍ സുരക്ഷിതരാണോ?
ഗ്രാമവാസികളുടെ പ്രവൃത്തിയെ കുറ്റപ്പെടുത്തിയ മുസ്‌ലിം പുരോഹിതൻ ആരോഗ്യ പ്രവർത്തകരുമായി സഹകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ''സ്വന്തം ജീവൻ പണയംവച്ച് നമ്മുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്ന ഡോക്ടർമാരിൽ നാം വിശ്വാസം അർപ്പിക്കണം. ഡോക്ടർമാരോട് ആരും മോശമായി പെരുമാറരുത്,'' ഇൻഡോറിലെ ഷഹർ ഖ്വാസി മുഹമ്മദ് ഇഷ്റത് അലി പറഞ്ഞു.
അതേസമയം, രോഗികളെ കുറ്റവാളികളെപ്പോലെയാണ് കാണുന്നതെന്ന് ഭോപ്പാലിലുളള മറ്റൊരു മുസ്‌ലിം പുരോഹിതൻ പറഞ്ഞു. ഇത്തരത്തിലുളള നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെന്നും ഇത് സമൂഹത്തിൽ ഭയമുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read in English: Video: Mob attacks health officials, chases them away in Indore
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.