/indian-express-malayalam/media/media_files/uploads/2017/02/sasikalasasikala-7593.jpg)
ചെന്നൈ: തമിഴ്‌നാട്ടിൽ എംഎൽഎ മാരെ തടവിൽ പാർപ്പിച്ചിരിക്കുന്നെന്ന പനീർശെൽവം വിഭാഗം കുറ്റപ്പെടുത്തിയതോടെ വിശദീകരണവുമായി ശശികല പക്ഷം രംഗത്ത്. എഐഎഡിഎംകെ വക്താവും ശശികലയുടെ അടുപ്പക്കാരിയുമായ വളർമതിയാണ് ശശികലയെ പിന്തുണയ്‌ക്കുന്ന എംഎൽഎ മാർക്ക് ഭീഷണിയുണ്ടെന്ന് അറിയിച്ചത്.
ഈ എംഎൽഎ മാരെല്ലാം അവരവരുടെ വീടുകളിലാണ് ഉള്ളത്. ഇവർക്ക് ശശികലയെ പിന്തുണയ്‌ക്കുന്നതിനാൽ ഭീഷണിയുണ്ട്. ഇതിനാലാണ് മൊബൈൽ ഫോണുകൾ ഓഫാക്കി വച്ചിരിക്കുന്നതെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു.
ശശികല എംഎൽഎ മാരെ തടവിലാക്കിയിരിക്കുകയാണെന്ന കുറ്റപ്പെടുത്തലുമായി പനീർശെൽവത്തിനൊപ്പമുള്ള എഐഎഡിഎംകെ യുടെ മുതിർന്ന നേതാവ് മൈത്രേയൻ രംഗത്ത് വന്നിരുന്നു. രഹസ്യകേന്ദ്രത്തിൽ ഇവർക്ക് മൊബൈൽ, ടെലിവിഷൻ, ഇന്റർനെറ്റ് തുടങ്ങി എല്ലാ സൗകര്യങ്ങളും നിഷേധിച്ചിട്ടുണ്ടെന്ന് ഇദ്ദേഹം പറഞ്ഞു.
ഇതിന് പിന്നാലെയാണ് മദ്രാസ് ഹൈക്കോടതി എംഎൽഎ മാർ എവിടെയുണ്ടെന്ന് കണ്ടെത്താൻ പോലീസിന് നിർദ്ദേശം നൽകിയത്. എല്ലാവരും എവിടെയൊക്കെയാണെന്ന് കണ്ടെത്തി അറിയിക്കാനാണ് സംസ്ഥാന പോലീസ് മേധാവിക്ക് ഹൈക്കോടതി നിർദ്ദേശം ലഭിച്ചിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.