/indian-express-malayalam/media/media_files/uploads/2023/05/Delhi-Murder1.jpg)
ആക്രമണത്തിന്റെ സിസിടിവി ദൃശ്യം (ഇടത്), അറസ്റ്റിലായ പ്രതി (വലത്)
ന്യൂഡൽഹി: ഡൽഹിയിൽ പതിനാറുകാരിയെ സുഹൃത്ത് കുത്തിക്കൊന്നു. കത്തി കൊണ്ട് നിരവധി തവണ കുത്തിയും കല്ലുകൊണ്ട് തലയ്ക്കടിച്ചുമാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്. ഔട്ടർ ഡൽഹിയിലെ ഷാഹ്ബാദ് ഡയറിയിൽ ഇന്നലെയാണ് സംഭവം.
സംഭവത്തിൽ ഇരുപതുകാരനായ എസി റിപ്പയർ മെക്കാനിക്കിനെ പൊലീസ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രദേശത്തെ തെരുവിൽ ഒരു പെൺകുട്ടിയുടെ മൃതദേഹം കിടക്കുന്നതായി ഇന്നലെയാണ് വിവരം ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ മൃതദേഹം കണ്ട ഒരു പൊലീസ് ഇൻഫോർമർ ആണ് സേനയെ വിവരം അറിയിച്ചത്.
തെരുവിലൂടെ നടന്നുവരികയായിരുന്ന പെൺകുട്ടിയെ സാഹിൽ എന്ന യുവാവ് തടഞ്ഞു നിർത്തി കത്തി കൊണ്ട് തുടർച്ചയായി കുത്തുകയും കല്ലു കൊണ്ട് തലയ്ക്ക് ഇടിക്കുകയുമായിരുന്നുവെന്ന് പൊലീസ് ഓഫിസർ പറഞ്ഞു. പെൺകുട്ടിയും സാഹിലും തമ്മിൽ പ്രണയത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ വഴക്കുണ്ടായി. ഞായറാഴ്ച തന്റെ സുഹൃത്തിന്റെ മകന്റെ ജന്മദിനത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്നു പെൺകുട്ടി. ഈ സമയമാണ് സാഹിൽ പെൺകുട്ടിയെ തടഞ്ഞുനിർത്തി പലതവണ കുത്തിയതെന്ന് ഓഫിസർ പറഞ്ഞു.
അതേസമയം, സംഭവത്തിൽ ഡൽഹി ലഫ്.ഗവർണറെ ലക്ഷ്യമിട്ട് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ രംഗത്തെത്തി. ''ഡൽഹിയിൽ പൊതുജനമധ്യത്തിൽവച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി. ഇത് വളരെ ദുഃഖകരവും ദൗർഭാഗ്യകരവുമാണ്. കുറ്റവാളികൾക്ക് ഭയമില്ലാതായി, പൊലീസിനെ പേടിയില്ല. ലഫ്.ഗവർണർ സാർ, ക്രമസമാധാനം നിങ്ങളുടെ ഉത്തരവാദിത്തമാണ്, എന്തെങ്കിലും ചെയ്യൂ. ഡൽഹിയിലെ ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം'' കേജ്‌രിവാൾ ട്വീറ്റ് ചെയ്തു.
''ഈ ദാരുണമായ കൊലപാതകം എന്റെ ഹൃദയത്തെ നടുക്കി. ഡൽഹിയിലെ ജനങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഭരണഘടന നിങ്ങൾക്കാണ് നൽകിയിട്ടുള്ളതെന്നും, എന്നാൽ നിങ്ങൾ മുഴുവൻ സമയവും അരവിന്ദ് കേജ്‌രിവാളിന്റെ പ്രവർത്തനങ്ങളെ തടയാൻ ചെലവിടുകയാണെന്നും ഡൽഹി ലഫ്.ഗവന്റണറെ ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഡൽഹിയിലെ സ്ത്രീകളുടെ സുരക്ഷയിൽ ശ്രദ്ധിക്കണമെന്ന് ഞാൻ അദ്ദേഹത്തോട് കൂപ്പുകൈകളോടെ അഭ്യർത്ഥിക്കുന്നു. ഇന്ന് ഡൽഹിയിലെ സ്ത്രീകൾ ഒട്ടു സുരക്ഷിതരല്ല,'' എഎപി മന്ത്രി ആതിഷി ട്വീറ്റ് ചെയ്തു.
ഡൽഹിയിലെ ക്രിമിനലുകളുടെ ധാർഷ്ട്യം ഭയപ്പെടുത്തുന്നതാണ്. പൊലീസിന് നോട്ടീസ് നൽകി. എല്ലാ പരിധികളും കടന്നിരിക്കുന്നു. എന്റെ കരിയറിൽ, ഇത്രയും ഭയാനകമായ മറ്റൊന്നിനും ഞാൻ സാക്ഷ്യം വഹിച്ചിട്ടില്ലെന്ന് ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ ട്വീറ്റ് ചെയ്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.