ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിന്ന് ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്യുന്നതിനെ തുടര്‍ന്ന് വീട്ടുതടങ്കലിലായ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയെ കാണാന്‍ പിഡിപി നേതാക്കള്‍ക്ക് അനുമതി. ഓഗസ്റ്റ് അഞ്ച് മുതലാണ് മെഹ്ബൂബയെ വീട്ടുതടങ്കലിലാക്കിയത്. ജമ്മുവിലെ പിഡിപി നേതാക്കള്‍ക്ക് നാളെ മെഹ്ബൂബയെ കാണാനുള്ള അവസരമുണ്ട്.
പിഡിപി ജനറല്‍ സെക്രട്ടറി വേദ് മഹാജനും മറ്റ് നേതാക്കളും നാളെ മെഹ്ബൂബയെ കാണും. മെഹ്ബൂബയെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി നേതൃത്വം ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പിഡിപി നേതാക്കള്‍ക്ക് മെഹ്ബൂബയെ കാണാനുള്ള അനുമതി ലഭിച്ചത്.
Read Also: ‘ഏറെ നാളായി കാത്തിരുന്ന കൂടിക്കാഴ്ച’; ഷെയ്ഖ് ഹസീനയുമായി സ്നേഹം പങ്കുവച്ച് പ്രിയങ്ക
ഓഗസ്റ്റ് അഞ്ചിനുശേഷം ആദ്യമായാണ് മെഹ്ബൂബയെ കാണാനുള്ള അവസരമുണ്ടാകുന്നത്. ഇതുവരെ സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല. 15 മുതല്‍ 18 വരെ പാര്‍ട്ടി നേതാക്കളായിരിക്കും നാളെ മെഹ്ബൂബയെ സന്ദര്‍ശിക്കുക.
വീട്ടുതടങ്കലില്‍ കഴിയുന്ന നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫറൂഖ് അബ്ദുള്ളയെ കാണാന്‍ പാര്‍ട്ടി നേതാക്കള്‍ക്ക് അനുമതി ലഭിച്ചിരുന്നു. നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കള്‍ ഇന്ന് ഫറൂഖ് അബ്ദുള്ളയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
വീട്ടുതടങ്കലിൽ കഴിയുകയായിരുന്ന സിപിഎം നേതാവ് തരിഗാമിയെ കാണാൻ സുപ്രീം കോടതി അനുമതി പ്രകാരം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തെ കശ്മീരിലെത്തിയിരുന്നു.