ന്യൂഡൽഹി: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തിയെ സ്വന്തം വീട്ടിലേക്ക് മാറ്റി. എന്നാൽ മെഹ്ബൂബ മുഫ്തി വീട്ടുതടങ്കലിൽ തുടരുമെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 5 ന് കരുതൽ തടങ്കലിലാക്കിയിരുന്ന മെഹ്ബൂബ മുഫ്തിക്കെതിരെ പിന്നീട് ഫെബ്രുവരി 6 ന് പൊതുസുരക്ഷാ നിയമ പ്രകാരം കേസെടുക്കാൻ ജമ്മു കശ്മീർ ആഭ്യന്തര വകുപ്പ് ഉത്തരവിടുകയായിരുന്നു.
മൗലാന ആസാദ് റോഡിലെ ഒരു താത്കാലിക ജയിലിൽ നിന്ന് മുഫ്തിയെ ഔദ്യോഗിക വസതിയായ “ഫെയർവ്യൂ ഗുപ്കർ റോഡിലേക്ക്” മാറ്റുന്നതായി ഉത്തരവിൽ പറയുന്നു.
പൊതുസുരക്ഷാ നിയമം റദ്ദാക്കിയതിനെത്തുടർന്ന് മാർച്ച് 24 ന് മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയെ തടങ്കലിൽ നിന്ന് മോചിപ്പിച്ചിരുന്നു. 31 പേർക്കെതിരെ ചുമത്തിയ പൊതു സുരക്ഷാ നിയമം ജമ്മു കശ്മീർ ഭരണകൂടം കഴിഞ്ഞ മാസം റദ്ദാക്കിയിരുന്നു. 31 തടവുകാരും കേന്ദ്രഭരണ പ്രദേശത്തെ വിവിധ ജയിലുകളിലാണ്. അടുത്ത ദിവസങ്ങളിൽ വിട്ടയക്കപ്പെടുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
Read Also: ‘തിരിച്ചടിക്കുന്നതല്ല സൗഹൃദം’; ഡോണൾഡ് ട്രംപിന് രാഹുൽ ഗാന്ധിയുടെ മറുപടി
തടവുകാരായ 31 പേരിൽ 17 പേർ കശ്മീരിൽ നിന്നും 14 പേർ ജമ്മു ഡിവിഷനിൽ നിന്നുമാണ്. ബരാമുള്ളയിൽ നിന്നുള്ള അഞ്ച് തടവുകാർ, അനന്ത്നാഗ്, ബുഡ്ഗാം എന്നിവിടങ്ങളിൽ നിന്ന് നാല് വീതം, ബന്ദിപ്പൂരിൽ നിന്ന് രണ്ട്, കുപ്വാര, പുൽവാമ എന്നിവിടങ്ങളിൽ നിന്ന് ഒരോരുത്തർ വീതവുമാണുള്ളത്. ജമ്മുവിൽ നിന്നുള്ള 14 തടവുകാരും പൂഞ്ച് ജില്ലയിൽ നിന്നുള്ളവരാണ്.
തടങ്കലിൽ നിന്ന് മോചിതനായ ആദ്യത്തെ കശ്മീർ നേതാവാണ് ഒമറിന്റെ പിതാവും മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ല. മോചിതനായ ശേഷം അദ്ദേഹം മുഫ്തിയുടെ അമ്മയെയും മകളെയും കണ്ടിരുന്നു.
Read in English: Mehbooba Mufti to be shifted to her residence, detention to continue