ന്യൂഡൽഹി: ഇലക്ട്രോണിക് ചിപ്പ് സന്നിവേശിപ്പിച്ച ഇ-പാസ്സ്‌പോർട്ടുകൾ അവതരിപ്പിക്കുന്നത് ഇന്ത്യയുടെ യാത്രാ രേഖകളുടെ സുരക്ഷ വളരെയധികം ശക്തിപ്പെടുത്തുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും ഒരു പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രം തുറക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നും പാസ്‌പോർട്ട് സേവാ ദിവാസിന്റെ ചടങ്ങിൽ വീഡിയോ കോൺഫറൻസിലൂടെ നടത്തിയ പ്രസംഗത്തിൽ ജയ്ശങ്കർ പറഞ്ഞു.
ഇതിനകം 488 ലോക്സഭാ നിയോജകമണ്ഡലങ്ങളിൽ സേവാ കേന്ദ്രങ്ങൾ ആരംഭിച്ചു. കോവിഡ് -19 മഹാമാരി കാരണം ഈ പ്രക്രിയ നിർത്തിവച്ചിരിക്കുകയാണെങ്കിലും ലോക്ക്ഡൗൺ ഇളവു വരുമ്പോൾ അത് പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചിപ്പ് അടിസ്ഥാനമാക്കിയ നൂതന സുരക്ഷാ സവിശേഷതകളുള്ള ഇ-പാസ്‌പോർട്ടുകൾക്കായി വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ സെക്യൂരിറ്റി പ്രസ്സ്, നാസിക്, നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ജയ്‌ശങ്കർ പറഞ്ഞു.
Read More: കടുത്ത നിയന്ത്രണങ്ങളുമായി അമേരിക്ക; എച്ച്-1B വിസ വിലക്കി
“ഇ-പാസ്‌പോർട്ടുകൾ അവതരിപ്പിക്കുന്നത് ഞങ്ങളുടെ യാത്രാ രേഖകളുടെ സുരക്ഷയെ വളരെയധികം ശക്തിപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. അതിന്റെ ഉൽപാദനത്തിനു മുന്നോടിയായുള്ള പ്രക്രിയകൾ നിലവിൽ നടക്കുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു. കഴിയുന്നതും വേഗത്തിലാക്കേണ്ടതിന്റെ ആവശ്യകത ഞാൻ ഊന്നിപ്പറയുന്നു,” അദ്ദേഹം പറഞ്ഞു. “മുൻഗണനാടിസ്ഥാനത്തിൽ ഇ-പാസ്‌പോർട്ടുകൾ നിർമ്മിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷാ ആശങ്കകളിൽ വിട്ടുവീഴ്ച ചെയ്യാതെ നിയമങ്ങളും നടപടിക്രമങ്ങളും എങ്ങനെ ലളിതമാക്കാം എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതിനാണ് പരിഷ്കാര നടപടികളിൽ സർക്കാർ പ്രാധാന്യം നൽകേണ്ടത്. കഴിഞ്ഞ ആറുവർഷത്തിനിടെ പാസ്‌പോർട്ട് വിതരണ സേവനത്തിൽ പൂർണ്ണമായ മാറ്റം കണ്ടുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലും വിദേശത്തുമുള്ള പാസ്‌പോർട്ട് ഇഷ്യു അതോറിറ്റികൾ (പിഐഎ) 2019 ൽ 1.22 കോടിയിലധികം പാസ്‌പോർട്ടുകൾ നൽകിയതായാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നത്. 93 പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളും 424 പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവ കേന്ദ്രങ്ങളും അടക്ക് രാജ്യത്താകെ 517 പാസ്പോർട്ട് സേവാ കേന്ദ്രങ്ങളുണ്ട്.
Read More: സ്വകാര്യവല്‍ക്കരണം ബഹിരാകാശത്തേക്കും; സംരംഭകരെ ഇന്‍-സ്‌പേസ് നയിക്കും
ഇന്ത്യയിലെയും വിദേശത്തെയും എല്ലാ പാസ്‌പോർട്ട് ഇഷ്യു അതോറിറ്റികളുടെ പ്രവർത്തനത്തെ ചടങ്ങിൽ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അഭിനന്ദിച്ചു. പൗരന്മാരുടെ പ്രയോജനത്തിനായി സുതാര്യവും കാര്യക്ഷമവുമായ പാസ്‌പോർട്ട് ഡെലിവറി സംവിധാനങ്ങൾ ഉറപ്പുവരുത്തുന്നതിനായി പ്രവർത്തിക്കുകയാണ് പാസ്‌പോർട്ട് ഇഷ്യു അതോറിറ്റികളെന്ന് അദ്ദേഹം പറഞ്ഞു.
മികച്ച പ്രകടനം കാഴ്ചവച്ച പാസ്‌പോർട്ട് ഓഫീസുകൾക്കും ഉദ്യോഗസ്ഥർക്കുമുള്ള പാസ്‌പോർട്ട് സേവാ പുരാസ്‌കാരങ്ങളും ചടങ്ങിൽ പ്രഖ്യാപിച്ചു. 1967 ജൂൺ 24 ന് പാസ്‌പോർട്ട് നിയമം പ്രാബല്യത്തിൽ വന്നതിന്റെ സ്മരണയ്ക്കായാണ് പാസ്‌പോർട്ട് സേവാ ദിനം ആചരിക്കുന്നത്.
Read More: Introduction of chip-enabled e-passports will strengthen security of travel documents: Jaishankar