/indian-express-malayalam/media/media_files/uploads/2023/08/Manipur-4.jpg)
Express Photo: Sukrita Baruah
മണിപ്പൂരിലെ ആരോഗ്യസംവിധാനങ്ങളെല്ലാം തലസ്ഥാനമായ ഇംഫാല്‍ കേന്ദ്രീകരിച്ചാണ്. എന്നാല്‍ മാസങ്ങളോളമായി തുടരുന്ന വര്‍ഗീയ സംഘര്‍ഷത്താല്‍ സാധാരണ രോഗികള്‍ക്ക് ഇംഫാലിലേക്ക് എത്താനാകുന്നില്ല എന്ന പ്രതിസന്ധിയാണ് നിലവില്‍ സംസ്ഥാനത്ത്.
സംസ്ഥാനത്തെ രണ്ട് തൃതീയ സർക്കാർ ആശുപത്രികളും ഇംഫാലിലാണ് സ്ഥിതി ചെയ്യുന്നത്. സംസ്ഥാന സർക്കാർ നടത്തുന്ന ജവഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഹോസ്പിറ്റലും കേന്ദ്രം നടത്തുന്ന റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഹോസ്പിറ്റലുമാണിവ.
ഷിജ ഹോസ്പിറ്റൽസ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, രാജ് മെഡിസിറ്റി തുടങ്ങിയ മുൻനിര സ്വകാര്യ ആശുപത്രികളും ഇംഫാലിലാണ് സ്ഥിതി ചെയ്യുന്നത്. ഇവയെല്ലാം മെയ്തെയ് ആധിപത്യമുള്ളവയും കുക്കി-സോമി സമൂഹത്തിന് ലഭ്യമല്ലാത്തതുമാണ്.
താഴ്‌വരയ്ക്ക് പുറത്ത്, കുക്കി-സോമി ആധിപത്യമുള്ള പട്ടണത്തില്‍ സ്ഥിതി ചെയ്യുന്ന ചുരാചന്ദ്പൂർ ജില്ലാ ആശുപത്രിയാണ് പ്രദേശത്തെ ഏറ്റവും വലിയ സർക്കാർ ആശുപത്രി. ഇംഫാലില്‍ നിന്ന് ഏകദേശം ഒരു മണിക്കൂറിലധികം യാത്ര ചെയ്യണം ഇവിടെയെത്താന്‍.
“ഞങ്ങൾക്ക് ഇവിടെ നിരവധി കുറവുകളുണ്ട്, പക്ഷേ ഇംഫാൽ വളരെ അടുത്തായതിനാൽ ഞങ്ങൾക്ക് അത് അനുഭവപ്പെട്ടിരുന്നില്ല. എന്നാല്‍ ഇപ്പോൾ കുറവുകള്‍ ശെരിക്കും അനുഭവപ്പെടുന്നു,” ജില്ലാ ആശുപത്രിയിലെ മുതിർന്ന ഡോക്ടർ ബിയാക്ഡിക്കി പറഞ്ഞു.
ഇന്ത്യൻ എക്സ്പ്രസ് സംഘം സന്ദര്‍ശിച്ചപ്പോള്‍ ഒപിഡി സമയങ്ങളിൽ ആശുപത്രി രോഗികളാൽ നിറഞ്ഞിരുന്നു, എന്നാൽ യഥാർത്ഥ പ്രതിസന്ധി സ്പെഷ്യലിസ്റ്റുകളുടെ അഭാവമാണെന്ന് ഡോക്ടർമാർ പറയുന്നു. ആഴ്ചയിൽ ഏതാനും തവണ ആശുപത്രി സന്ദർശിക്കുന്ന ഗൈനക്കോളജിസ്റ്റ് ഉൾപ്പെടെയുള്ള സൂപ്പർ സ്പെഷ്യലിസ്റ്റുകളിൽ പലരും ഇംഫാലിലുള്ള മെയ്തെയ് വിഭാഗത്തിലുള്ളവരായിരുന്നു.
ഇപ്പോൾ പ്രത്യേക പരിചരണവും ചികിത്സയും ആവശ്യമുള്ള രോഗികൾക്ക് സംസ്ഥാനത്തിന് പുറത്തേക്ക് പോകേണ്ട സാഹചര്യമാണ്. ഏറ്റവും അടുത്തുള്ളത് മിസോറമിന്റെ തലസ്ഥാനമായ ഐസ്വാൾ ആണ്. 12 മണിക്കൂറിലധികം നേരം യാത്ര ചെയ്യണം ഐസ്വാളിലെത്താന്‍, അതും ദുര്‍ഘടമായ കുന്നുകളിലൂടെ.
സംഘർഷത്തിനിടെ നെഞ്ചിൽ വെടിയേറ്റ ആറ് രോഗികളെ കാർഡിയോ തൊറാസിക് സർജറിക്കുള്ള സൗകര്യമില്ലാത്തതിനാൽ ഗുവാഹത്തിയിലേക്ക് വിമാനമാർഗം കൊണ്ടു പോകേണ്ടതായി വന്നിരുന്നെന്ന് ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നു.
കുക്കി ആധിപത്യമുള്ള മറ്റൊരു പ്രദേശമായ കാങ്‌പോക്‌പിയിലെ സിവിൽ ഹോസ്പിറ്റലിൽ കൂടുതൽ പരിമിതമായ സൗകര്യങ്ങളേ ഉള്ളൂ. എന്നാല്‍ പ്രദേശവാസികള്‍ക്ക് ഇംഫാലിലേക്ക് എത്താന്‍ എളുപ്പത്തില്‍ സാധിക്കും. നാഗാലാൻഡിലെ കൊഹിമയിലേക്ക് മൂന്ന് മണിക്കൂർ യാത്ര ചെയ്താലും മതി.
എന്നാല്‍ മറ്റെവിടെയെങ്കിലും പോയി ചികിത്സ തേടുക എന്നത് എല്ലാവര്‍ക്കും സാധ്യമായ ഒന്നല്ല. അര്‍ബുദ ബാധിതയായ 54-കാരിയായ റോലിയാന്‍പൂരിയ്ക്ക് ഇംഫാലിലെ സംഘര്‍ഷം മൂലം ചികിത്സ തുടരാനാകാത്ത സ്ഥിതിയാണ് നിലവില്‍.
വാര്‍ത്തയുടെ കൂടുതല്‍ വിശദമായ റിപ്പോര്‍ട്ട് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.