/indian-express-malayalam/media/media_files/uploads/2023/05/ie-edited-manipur-violence-759.jpg)
മണിപ്പൂരിലെ ആക്രമണങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ടെത്തി പ്രശ്ന പരിഹാരത്തിന് ശ്രമിച്ചിട്ടും മണിപ്പൂരില്‍ സംഘര്‍ഷങ്ങള്‍ക്ക് അയവില്ല. ഇന്നലെ രാത്രിയിലുടനീളം മണിപ്പൂരിലെ ക്വാക്ത മേഖലയില്‍ വെടിവയ്പ്പ് തുടര്‍ന്നു. നിരവധി സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടത്താന്‍ ആള്‍ക്കൂട്ടം ഇന്നലെയും ഇന്നുമായി ശ്രമിക്കുന്നുണ്ട്.
ഇന്നലെ രാത്രി 9.15 വരെ ക്വാക്തയിലും കങ്ക്വായിലും വെടിവയ്പ്പ് തുടര്‍ന്നതായാണ് സുരക്ഷാ ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിക്കുന്ന വിവരം. വെടിവയ്പ്പ് നടന്ന സ്ഥലം ബിഷ്ണുപൂര്‍ ജില്ലയുടെ അതിര്‍ത്തിയാണ്. 9.45 ഓടെ വെടിവയ്പ്പ് വീണ്ടും തുടരുകയായിരുന്നു, പിന്നീട് ഇടവിട്ട് ഇടവിട്ട് ആക്രമണങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ മൂന്ന് രാത്രിയായി ഇംഫാലില്‍ സ്ഥിതിഗതികള്‍ ഗുരുതരമാണ്. സംസ്ഥാനത്തിന്റെ റാപ്പിഡ് ആക്ഷന്‍ ഫോഴ്സും (ആര്‍എഫ്) ആള്‍കൂട്ടവുമായി വെള്ളിയാഴ്ച ഏറ്റുമുട്ടലുണ്ടായി. ട്രൈബല്‍ വിഭാഗത്തില്‍ നിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥന്റെ വെയര്‍ഹൗസ് ആള്‍ക്കൂട്ടം കത്തിച്ചിരുന്നു. ഇത്തരത്തിലുള്ള സമാന സംഭവങ്ങള്‍ സംസ്ഥാനത്ത് സംഭവിക്കുന്നുണ്ട്.
ഇന്നലെ രാത്രി 10.40 ഓടെ നൂറോളം പേരടങ്ങിയ ആള്‍ക്കൂട്ടം ബിജെപി എംഎല്‍എയായ ബിശ്വജീത് സിങ്ങിന്റെ വസി ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ആര്‍എഎഫിന്റെ ഇടപെടലില്‍ ആക്രമണം തടയാനായി. ഇറിങ്ബം പൊലീസ് സ്റ്റേഷന് നേരയും ആക്രമണ ശ്രമങ്ങളുണ്ടായിരുന്നു.
സിങ്ജാമെയിലുള്ള ബിജെപി ഓഫിസിന് മുന്നില്‍ മുന്നൂറോളം പേരാണ് ഒത്തുകൂടിയത്. ബിജെപി മണിപ്പൂര്‍ പ്രസിഡന്റ് എ ശാര്‍ദ ദേവിയുടെ ഇംഫാലിലുള്ള വസതിക്ക് നേര ആക്രമണ ശ്രമം നടന്നു. സൈന്യത്തിന്റേയും ആര്‍എഎഫിന്റേയും ഇടപെടലാണ് അപകടം ഒഴിവാക്കിയത്.
ബുധനാഴ്ച വൈകുന്നേരും ബിജെപി മന്ത്രിയായ നെംച കിപ്ജെനിന്റെ ഔദ്യോഗിക വസതിക്ക് ആള്‍ക്കൂട്ടം തീവച്ചിരുന്നു. കുക്കി ആധിപത്യമുള്ള കുന്നുകൾക്കും മെയ്തേയ് ആധിപത്യമുള്ള താഴ്‌വരയ്ക്കും ഇടയിലുള്ള പ്രദേശങ്ങളിൽ തീവയ്പ്പും വെടിവെപ്പുമാണ് മണിപ്പൂരിലെ രണ്ടാം ഘട്ട സംഘര്‍ഷങ്ങളില്‍ കാണാനാകുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.