/indian-express-malayalam/media/media_files/uploads/2023/08/Manipur-Issue.jpg)
Express Photo: Prem Nath Pandey
ന്യൂഡല്‍ഹി: മണിപ്പൂര്‍ സംഘര്‍ഷത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ വാക്പോര് തുടരുകയാണ്. വിഷയത്തില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷ ഇന്ത്യ സഖ്യം.
കഴിഞ്ഞ ആഴ്ച മണിപ്പൂര്‍ സന്ദര്‍ശിച്ച 21 എംപിമാരോടൊപ്പം മുതിര്‍ന്ന പ്രതിപക്ഷ നേതാക്കള്‍ ബുധനാഴ്ച രാഷ്ട്രപതിയെ കണ്ട് ഇടപെടല്‍ ആവശ്യപ്പെടും.
മണിപ്പൂര്‍ വിഷയത്തില്‍ ഇരുസഭകളും സ്തംഭിച്ചിരിക്കുകയാണ്. മണിപ്പൂരിലെ സ്ഥിതിഗതികൾ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വമേധയാ പ്രസ്താവന നടത്തണമെന്നും റൂൾ 267 പ്രകാരം വിഷയത്തിൽ സമഗ്രമായ ചർച്ച നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം രാജ്യസഭയില്‍ പ്രതിഷേധം കടുപ്പിച്ചു. ലോക്‌സഭയിൽ പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത് പ്രധാനമന്ത്രിയെ സഭയിലെത്തിക്കാനും ചർച്ചയ്ക്ക് മറുപടി നൽകാനുമാണ്.
മണിപ്പൂരില്‍ സമാധാനവും ഭരണഘടനാ സംവിധാനവും പൂര്‍ണമായി തകര്‍ന്നതായി സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. അക്രമങ്ങളില്‍ പൊലീസിന്റെ സമീപനത്തേയും കോടതി വിമര്‍ശിച്ചു. അന്വേഷണങ്ങളില്‍ പൊലീസിന് അലസതയാണെന്നും അടുത്ത ഹിയറിങ്ങിന് സംസ്ഥാന പൊലീസ് മേധാവി നേരിട്ട് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു.
മോദി സർക്കാർ പാർലമെന്റിൽ പ്രതിപക്ഷത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. വിവിധ വിഷയങ്ങളിൽ ചട്ടം 267 ഉന്നയിച്ച് രാജ്യസഭ ഏഴ് തവണ ചർച്ചകൾ നടത്തിയെന്നും, പക്ഷെ 10 തവണ ചോദ്യോത്തര വേള താൽക്കാലികമായി നിർത്തിവച്ചുള്ള ചർച്ചകളാണ് നടന്നതെന്നും ഖാർഗെ കൂട്ടിച്ചേര്‍ത്തു.
"ഇപ്പോൾ അവർ ഞങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. സഭ തടസപ്പെടുത്തിയാൽ ശിക്ഷിക്കപ്പെടുമെന്ന് ഞങ്ങളോട് പറയുന്നു. ഞങ്ങളുടെ എംപിമാരിൽ ഒരാളായ രജനി പാട്ടീലിനെ കഴിഞ്ഞ സെഷനിൽ ഒരു സെഷനിലേക്ക് സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ ഇവരുടെ സസ്പെൻഷൻ പിൻവലിച്ചിട്ടില്ല. ഇത് എന്ത് തരം ജനാധിപത്യമാണ്? ഇത് ഏകാധിപത്യമാണ്,” ഖാർഗെ വിമര്‍ശിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.