അഗർത്തല: ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹ തുടരും. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. മാർച്ച് എട്ടിന് പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുമെന്ന് സാഹ നേരത്തെ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.
ഇത്തവണ ത്രിപുരയിൽ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെയാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സാഹയ്ക്കായിരുന്നു മുൻതൂക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രിയും അമിത് ഷായും തിരഞ്ഞെടുപ്പ് റാലികളിൽ രണ്ടാം തവണയും ‘മോദി-മണിക് സാഹ സർക്കാർ’ എന്നാണ് പറഞ്ഞത്.
ചട്ട്പൂർ നിയമസഭാ സീറ്റിൽ വിജയിച്ച കേന്ദ്രമന്ത്രി പ്രതിമാ ഭോമിക്കിനെ മുഖ്യമന്ത്രി പദത്തിനായി പരിഗണിച്ചുവെന്ന അഭ്യൂഹങ്ങൾക്ക് ഇതോടെ അവസാനമായി. ത്രിപുരയിൽ ഫലപ്രഖ്യാപനത്തിന് പിന്നാലെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പ്രതിമാ ഭൗമിക്കിനെ പാര്‍ട്ടി പരിഗണിക്കുന്നെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.