/indian-express-malayalam/media/media_files/uploads/2023/06/UP.jpg)
യുവാവിനെ മരത്തില്‍ കെട്ടിയിട്ടിരിക്കുന്നു
ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് 28-കാരനെ കെട്ടിയിട്ട് മര്‍ദിക്കുകയും ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്ത് യുവാക്കള്‍. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയില്‍ ജൂണ്‍ 14-ാം തീയതിയാണ് സംഭവം.
ഇരയായ സാഹില്‍ ഖാന്‍ എന്ന യുവാവിനെയാണ് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. സാഹിലിനെ മര്‍ദിച്ച യുവാക്കള്‍ക്കെതിരെ നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. സാഹിലിന്റെ സഹോദരി സംഭവത്തിന്റെ വീഡിയോയുമായി പൊലീസിനെ സമീപിച്ചിട്ടും നടപടിയുണ്ടായില്ല.
മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ (എസ് എസ് പി) ഷ്ലോക്ക് കുമാറിന്റെ ഇടപെടലിലാണ് സാഹിലിനെ മര്‍ദിച്ച മൂന്ന് യുവാക്കള്‍ക്കെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. സൗരഭ് താക്കൂര്‍, ഗജേന്ദ്ര, ധാനി പണ്ഡിറ്റ് എന്നിവര്‍ക്കെതിരെയാണ് കേസ്. സൗരഭിനേയും ഗജേന്ദ്രയേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്നാമനായുള്ള തിരച്ചില്‍ തുടരുകയാണ്.
യുവാവിനെ മര്‍ദിച്ചതില്‍ നടപടി സ്വീകരിക്കാതെ ഇരയെ ജയിലിലടച്ച കക്കോഡ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ അമര്‍ സിങ്ങിനെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ എസ് പി സുരേന്ദ്ര നാഥിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഷ്ലോക്ക് കുമാര്‍ നിര്‍ദേശിച്ചു.
ദിവസവേതന തൊഴിലാളിയായ സാഹില്‍ ജൂണ്‍ 14-ന് വീട്ടില്‍ നിന്ന് ജോലിക്കായി പോയതിന് ശേഷം തിരികെ എത്തിയിരുന്നില്ല. വീഡിയോ കണ്ടതിന് ശേഷം കക്കോഡ് പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും പരാതി പോലും സ്വീകരിച്ചില്ലെന്നാണ് സഹോദരിയായ റുബീന പറയുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us