ബെംഗളൂരു: അഹമ്മദാബാദിൽ പ്രണയദിനത്തില്‍ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മുങ്ങിയ ഭർത്താവ് 15 വർഷങ്ങൾക്കു ശേഷം ബെംഗളൂരുവിൽ പിടിയിലായി. 42കാരനായ തരുൺ ജിനാരാജ് ആണ് പിടിയിലായത്. ബെംഗളൂരുവിലെത്തിയ ഇയാൾ പേരും വിലാസവും മാറ്റി മറ്റൊരു വിവാഹം ചെയ്തു കഴിയുകയായിരുന്നു. രണ്ടാം ഭാര്യയിൽ ഇയാൾക്ക് രണ്ടു കുട്ടികളുമുണ്ട്. ആറു വർഷമായി ബെംഗളൂരുവിൽ ഇയാൾ താമസിച്ചുവരികയാണ്.
ഇയാളെ അഹമ്മദാബാദ് ക്രൈംബ്രാഞ്ച് വ്യാഴാഴ്ച അഹമ്മദാബാദിലെത്തിച്ചു. 2003 ഫെബ്രുവരി 14 ന് ആയിരുന്നു ഭാര്യ സജിനിയെ തരുൺ കൊലപ്പെടുത്തിയത്. മൂന്നു മാസമാസം മാത്രമായിരുന്നു ദാമ്പത്യത്തിന്റെ ആയുസ്. മോഷണത്തിനിടെയുളള കൊലപാതകമാക്കി ഇയാള്‍ ഇത് ചിത്രീകരിക്കുകയും ചെയ്തു. ബാസ്കറ്റ് ബോൾ പരിശീലകനായിരുന്ന തരുൺ ഭാര്യയുടെ അക്കൗണ്ടിലെ 11,000 രൂപയും പിൻവലിച്ചാണ് കൊലപാതകത്തിനു ശേഷം രക്ഷപെട്ടത്.
തുടര്‍ന്ന് ഇയാളെ കണ്ടെത്താനുളള ക്രൈംബ്രാഞ്ചിന്റെ ശ്രമം 14 വര്‍ഷക്കാലം വിഫലമായി. തരുണിന്റെ മാതാവ് അന്നമ്മ ചാക്കോയെ ഈയടുത്ത് ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തിരുന്നു. അയല്‍ക്കാരെ ചോദ്യം ചെയ്തപ്പോള്‍ അന്നമ്മയ്ക്ക് രണ്ട് മക്കളുണ്ടെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരണം നടത്തി. തരുണിന്റെ അമ്മ സ്ഥിരമായി കേരളത്തിലും ബെംഗളൂരുവിലും സന്ദര്‍ശനം നടത്താറുണ്ടെന്ന് അയല്‍ക്കാരാണ് പറഞ്ഞത്.
കേരളത്തില്‍ മതകാര്യ കേന്ദ്രങ്ങളിലാണ് ഇവര്‍ എത്താറുളളത്. ഇതിന് പിന്നാലെ ക്രൈംബ്രാഞ്ച് അന്നമ്മയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചു, ഇതില്‍ ബെംഗളൂരുവില്‍ നിന്നുളള കോളുകള്‍ കണ്ടെത്തി. ഒരു നമ്പര്‍ തരുണിന്റെ നിലവിലത്തെ ഭാര്യ നിഷയുടേത് ആയിരുന്നു. മറ്റൊരു കോള്‍ ബെംഗളൂരുവിലെ ഒറാക്കിള്‍ സ്ഥാപനത്തിന്റെ ആയിരുന്നു. എന്നാല്‍ ഇവിടെ തരുണ്‍ എന്ന പേരില്‍ ആരും ജോലി ചെയ്യുന്നില്ലെന്നാണ് പൊലീസിന് വിവരം ലഭിച്ചത്.
തുടര്‍ന്ന് പൊലീസ് നിഷയുടെ മേല്‍വിലാസം കണ്ടെത്തി. എന്നാല്‍ പ്രവീണ്‍ ബട്ടാലിയ എന്ന ആളാണ് നിഷയുടെ ഭര്‍ത്താവെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും നിഷയുടെയും കുട്ടികളുടേയും ചിത്രത്തിനൊപ്പം തരുണിന്റെ ചിത്രങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പൊലീസ് വീണ്ടും ഒറാക്കിളില്‍ അന്വേഷണം നടത്തി.
പ്രവീണ്‍ ഭട്ടാലിയ എന്നയാള്‍ തന്നെയാണ് തരുണെന്ന് പൊലീസ് കണ്ടെത്തി. ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി. തുടര്‍ന്ന് നിഷയെ വിളിച്ച് തരുണ്‍ തന്റെ ശരിയായ പേര് വെളിപ്പെടുത്തുകയായിരുന്നു. മാതാപിതാക്കള്‍ അപകടത്തില്‍ മരിച്ചെന്ന് പറഞ്ഞായിരുന്നു തരുണ്‍ നിഷയെ വിവാഹം ചെയ്തത്. മാതാപിതാക്കള്‍ കാണാന്‍ വരുമ്പോള്‍ ബന്ധുക്കളാണെന്ന് പറഞ്ഞാണ് അദ്ദേഹം പരിചയപ്പെടുത്തിയിരുന്നത്.