ന്യൂഡല്‍ഹി: മലേഗാവ് സ്‌ഫോടന കേസിലെ വിചാരണയില്‍ ഇളവ് അനുവദിക്കണമെന്ന ഭോപ്പാല്‍ എംപിയും കേസിലെ ആരോപണ വിധേയയുമായ പ്രഗ്യാ സിങ് ഠാക്കൂറിന്റെ വാദം തള്ളി കോടതി. വിചാരണയില്‍ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രഗ്യാ സിങ്ങിന്റെ ഹര്‍ജി മുംബൈയിലെ സ്‌പെഷ്യല്‍ എന്‍ഐഎ കോടതി തള്ളി. കേസിലെ വിചാരണ നടപടികള്‍ നടക്കുന്നതിനാല്‍ കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കാന്‍ സാധിക്കില്ലെന്ന് കോടതി അറിയിച്ചു.
Read Also: ‘പോകുന്നിടത്തെല്ലാം വിവാദം’; സത്യപ്രതിജ്ഞയില്‍ ആത്മീയ ഗുരുവിന്റെ പേര് പറഞ്ഞ് പ്രഗ്യാ സിങ്
വിചാരണ നടപടികള്‍ക്കായി ആഴ്ചയില്‍ ഒരിക്കല്‍ കോടതിയില്‍ ഹാജരാകണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. ഇതില്‍ ഇളവ് അനുവദിക്കണമെന്നാണ് പ്രഗ്യാ സിങ് ആവശ്യപ്പെട്ടത്. എംപിയായതിനാല്‍ പാര്‍ലമെന്റിലെ നടപടികള്‍ പങ്കെടുക്കണമെന്ന് കാണിച്ചാണ് ഇളവ് ആവശ്യപ്പെട്ടത്. എന്നാല്‍, കോടതി ഇത് നിരാകരിക്കുകയായിരുന്നു. കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലായതിനാല്‍ പ്രതികളുടെ സാന്നിധ്യം കോടതിയില്‍ നിര്‍ബന്ധമാണെന്ന് കോടതി വ്യക്തമാക്കി. 2008 സെപ്റ്റംബര്‍ 28ന് നടന്ന മലേഗാവ് സ്‌ഫോടനത്തിലെ മുഖ്യ പ്രതികളില്‍ ഒരാളാണ് പ്രഗ്യാ സിങ്.
Read Also: വയറുവേദനയും രക്തസമ്മര്‍ദവും; ആശുപത്രിയിൽ അഡ്മിറ്റായ പ്രഗ്യാ സിങ് പാർട്ടി പരിപാടിയിൽ പങ്കെടുത്തു
ജൂണ്‍ 17 നാണ് പ്രഗ്യാ സിങ് ലോക്‌സഭയില്‍ സത്യപ്രതിജ്ഞ ചെയ്തത്. പ്രഗ്യയുടെ സത്യപ്രതിജ്ഞ വിവാദത്തിലായിരുന്നു. സത്യപ്രതിജ്ഞയ്ക്കായി എത്തിയ സാധ്വി പ്രഗ്യാ സിങ് ആത്മീയ ഗുരുവായ സ്വാമി പൂര്‍ണ ചേതനാനന്ദയുടെ പേര് അടക്കമാണ് സത്യപ്രതിജ്ഞ വാചകം ഉരുവിട്ടത്. ഇത് പ്രതിപക്ഷം ശക്തമായി എതിര്‍ത്തു. സഭാ ചട്ടങ്ങളില്‍ ഇതിന് അനുമതിയില്ലെന്ന് പ്രതിപക്ഷ എംപിമാര്‍ പറഞ്ഞു. പിന്നീട് സഭയില്‍ ബഹളമായി.
സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് നല്‍കിയ രേഖകളില്‍ തന്റെ പൂര്‍ണ നാമം ഇങ്ങനെയാണെന്ന് പറഞ്ഞിട്ടുണ്ടെന്നും അതിനാല്‍ അത് ചേര്‍ത്ത് പറയുന്നതില്‍ തെറ്റില്ലെന്നും പ്രഗ്യാ സിങ് വാദിച്ചു. ബിജെപി എംപിമാര്‍ പ്രഗ്യാ സിങ്ങിന് പിന്തുണ അറിയിച്ച് ജയ് വിളിക്കാനും തുടങ്ങിയതോടെ രംഗം കലുഷിതമായി. തിരഞ്ഞെടുപ്പ് രേഖകളില്‍ പറഞ്ഞിട്ടുള്ള രീതിയില്‍ മാത്രമേ പേര് പറയാവൂ എന്ന് പ്രൊ ടേം സ്പീക്കര്‍ വിരേന്ദ്ര കുമാര്‍ പറഞ്ഞു. ലോക്‌സഭാ സെക്രട്ടറി ജനറലിന് ഇതുമായി ബന്ധപ്പെട്ട് നിര്‍ദേശം നല്‍കുകയും ചെയ്തു.
Read Also: നിയമത്തിന് മുന്‍പില്‍ എംപിയില്ല; സാധ്വി പ്രഗ്യാ സിങ്ങിന് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശം
ഒടുവില്‍ രണ്ട് തവണ തടസപ്പെട്ട സത്യപ്രതിജ്ഞാ വാചകം മൂന്നാം തവണയാണ് പ്രഗ്യാ സിങ് പൂര്‍ത്തിയാക്കിയത്. സംസ്‌കൃതത്തിലാണ് പ്രഗ്യാ സിങ് സത്യപ്രതിജ്ഞാ വചകം ചൊല്ലിയത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം ‘ഭാരത് മാതാ കി ജയ്’ എന്നും പ്രഗ്യാ സിങ് വിളിച്ചു. ഇതിനെതിരെയും പ്രതിപക്ഷം രംഗത്തുവന്നിരുന്നു.
#WATCH: An uproar started in the Lok Sabha today when BJP’s winning candidate from Bhopal, Pragya Singh Thakur took oath as MP under the name ‘Sadhvi Pragya Singh Thakur Poorn Chetnand Avdheshanand Giri’, suffixing her name with her spiritual guru. She took her oath in 3 attempts pic.twitter.com/VuTvZ4BgIT
— ANI (@ANI) June 17, 2019
മധ്യപ്രദേശിലെ ഭോപ്പാല്‍ മണ്ഡലത്തില്‍ നിന്നാണ് പ്രഗ്യാ സിങ് ഠാക്കൂര്‍ ലോക്‌സഭയിലേക്ക് എത്തിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ദിഗ് വിജയ് സിങ്ങിനെയാണ് പ്രഗ്യാ സിങ് പരാജയപ്പെടുത്തിയത്. 3,63,9033 വോട്ടുകൾക്കായിരുന്നു വിജയം. 1989 മുതല്‍ ഭോപ്പാലില്‍ നിന്നും ബിജെപി ഒരു പാര്‍ലമെന്ററി തിരഞ്ഞെടുപ്പിലും തോറ്റിട്ടില്ല. സ്ഫോടനക്കേസില്‍ കുറ്റം ചുമത്തപ്പെട്ട പ്രഗ്യാ സിങ് ദേശീയത ഉയര്‍ത്തിയാണ് ഹിന്ദി ഹൃദയഭൂമിയില്‍ വിജയിക്കുന്നത്. മലേഗാവ് സ്ഫോടനക്കേസിൽ ജാമ്യത്തിലാണ് ഇപ്പോള്‍ പ്രഗ്യാ സിങ്ങുളളത്.