മുംബൈ: രാജ്യത്ത് ഏറ്റവും അധികം കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്യുന്നതും ഏറ്റവും കൂടുതൽ കോവിഡ് വാക്സിനുകൾ വിതരണം ചെയ്യുന്നതും മഹാരാഷ്ട്രയിലാണെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ. രാജ്യത്ത് നൽകുന്ന ഡോസുകളിൽ 9.65 ശതമാനം മഹാരാഷ്ട്രയിലാണെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. വാക്സിനേഷന്റെ കാര്യത്തിൽ മികച്ച പ്രകടനം തുടരുന്നത് രാജസ്ഥാനാണ്.
രാജ്യത്ത് ഇന്ന് 40,953 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2020 നവംബർ 29 ന് ശേഷം ഏറ്റവും ഉയർന്ന പ്രതിദിന രോഗികളുടെ കണക്കാണ് ഇന്നു രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,88,394 ആയി. രോഗമുക്തി നിരക്ക് 96.12 ശതമാനമായി കുറഞ്ഞുതായി കണക്കുകൾ പറയുന്നു. മൂന്നു ദിവസം കൊണ്ട് ഒരു ലക്ഷത്തോളം പേർക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചത്.
Read More: അവയവമാറ്റത്തിനു വിധേയരായവര്‍ക്കു കോവിഡ് -19 വാക്‌സിന്‍ എത്രത്തോളം സംരക്ഷണം നല്‍കുന്നു?
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ 25,000 ത്തിലധികം കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. ഈ വർഷം ആദ്യമായി മധ്യപ്രദേശിലും തമിഴ്നാട്ടിലും 1,000 ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. 188 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 1,59,558 ആയി. ജനുവരി 16 ന് വാക്സിൻ വിതരണം തുടങ്ങിയതു മുതൽ നാലു കോടിയോളം പേർ ഇതുവരെ വാക്സിൻ സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്.
കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന കാര്യം ഉറപ്പുവരുത്താന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിർദേശം നൽകി. മാസ്‌ക് ധരിക്കുക, കൈകളുടെ ശുചിത്വം ഉറപ്പാക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവ ഉറപ്പുവരുത്താനാണ് നിര്‍ദേശം.