മുംബൈ: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണത്തില്‍ ബിജെപിക്കെതിരെ സിപിഎം. അധികാരത്തിലെത്താന്‍ എന്ത് മോശം വഴിയും ബിജെപി സ്വീകരിക്കുമെന്ന് സിപിഎം കുറ്റപ്പെടുത്തി. മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കങ്ങള്‍ അതിനു തെളിവാണെന്നും സിപിഎം പ്രസ്താവനയില്‍ പറയുന്നു. അധികാരത്തിലെത്താന്‍ എന്ത് കൃത്രിമത്വവും ബിജെപി കാണിക്കും. ബിജെപിയുടെ രാഷ്ട്രീയ മര്യാദകേട് അതിന്റെ ഉന്നതിയിലെത്തിയിരിക്കുന്നു. വളരെ രഹസ്യമായി മുഖ്യമന്ത്രിയെയും ഉപമുഖ്യന്ത്രിയെയും പ്രഖ്യാപിച്ച രീതി ബിജെപിയുടെ രാഷ്ട്രീയ അപമര്യാദയാണ് കാണിക്കുന്നതെന്നും സിപിഎം കുറ്റപ്പെടുത്തി.
സിപിഎം നേതൃത്വം നൽകുന്ന ഇടതുമുന്നണിക്കൊപ്പമാണ് കേരളത്തിൽ എൻസിപി. എൻസിപി കേരള ഘടകം ഇടത് മുന്നണിക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് സംസ്ഥാനത്തെ എൻസിപി നേതാക്കൾ നേരത്തെ പറഞ്ഞിരുന്നു. പാര്‍ട്ടി ദേശീയ നേതൃത്വം അറിഞ്ഞുകൊണ്ടല്ല മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കമെന്നാണ് കേരളത്തിലെ എന്‍സിപിയുടെ വിശദീകരണം. മഹാരാഷ്ട്രയില്‍ ബിജെപിയെ പിന്തുണച്ചതില്‍ എന്‍സിപി സംസ്ഥാന നേതൃത്വത്തോട് മുഖ്യമന്ത്രി പിണറായി വിജയനും ഇടത് മുന്നണിയും വിശദീകരണം തേടിയിരുന്നു.
Read Also: മുഖ്യമന്ത്രി പറഞ്ഞു ‘അത് മറന്നേക്കൂ’; കേരളത്തിലെ എന്‍സിപി ഇടതുമുന്നണിക്കൊപ്പം: തോമസ് ചാണ്ടി
മഹാരാഷ്ട്രയിലെ വിഷയം അറിഞ്ഞപ്പോള്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയന് തന്നെ ഫോണില്‍ ബന്ധപ്പെട്ടതായി കേരളത്തിലെ എൻസിപി അധ്യക്ഷൻ തോമസ് ചാണ്ടി പറഞ്ഞു. അജിത് പവാര്‍ കുറേ എംഎല്‍എമാരെയും കൊണ്ടുപോയതാണെങ്കില്‍ അത് മറന്നേക്കൂ എന്ന് മുഖ്യമന്ത്രി തന്നോട് പറഞ്ഞതായി തോമസ് ചാണ്ടി മാധ്യമങ്ങളോട് വിശദീകരിച്ചു. അതല്ല, ശരദ് പവാര്‍ ആണെങ്കില്‍ വിഷയം പഠിക്കണമെന്നും നേരിട്ട് വിളിച്ച് വ്യക്തമായ വിശദീകരണം നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞതായി തോമസ് ചാണ്ടി പറഞ്ഞു.
ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവനും എന്‍സിപി നേതാക്കളുമായി ആശയവിനിമയം നടത്തി. എന്‍സിപി ദേശീയ നേതൃത്വം അറിയാതെ അജിത് പവാര്‍ എടുത്ത നിലപാടെന്നാണു മനസിലാക്കുന്നതെന്ന് വിജയരാഘവന് മാധ്യമങ്ങളോട് പറഞ്ഞു. എൻസിപി ദേശീയ നേതൃത്വം അറിഞ്ഞുകൊണ്ടാണ് അജിത് പവാർ ബിജെപിക്ക് പിന്തുണ നൽകിയതെങ്കിൽ വരും ദിവസങ്ങളിൽ അത് കേരള രാഷ്ട്രീയത്തെയും ബാധിക്കും. എൻസിപിയെ ഇടതുമുന്നണിയിൽ നിന്ന് പുറത്താക്കണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു.