മുംബൈ: മഹാരാഷ്ട്രയിലെ സഖ്യ സർക്കാരിനെ തള്ളി എൻസിപി നേതാവ് ശരദ് പവാർ. മഹാരാഷ്ട്ര സർക്കാർ രൂപീകരണത്തിന് ബിജെപിയെ പിന്തുണയ്ക്കാനുള്ള അജിത് പവാറിന്റെ തീരുമാനം അദ്ദേഹത്തിന്റെ വ്യക്തിപരമാണെന്നും എൻസിപിയുടേതല്ലെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. അജിത് പവാറിന്റെ തീരുമാനത്തെ തങ്ങൾ പിന്തുണയ്ക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ലെന്നെന്നും ശരദ് പവാർ കൂട്ടിച്ചേർത്തു.
Ajit Pawar’s decision to support the BJP to form the Maharashtra Government is his personal decision and not that of the Nationalist Congress Party (NCP).
We place on record that we do not support or endorse this decision of his.— Sharad Pawar (@PawarSpeaks) November 23, 2019
ശനിയാഴ്ച രാവിലെയാണ് ശിവസേനയെയും കോൺഗ്രസിനെയും ഞെട്ടിച്ച് ദേവേന്ദ്ര ഫഡ്നാവസിന്റെ നേതൃത്വത്തിൽ മഹാരാഷ്ട്രയിൽ ബിജെപി-എൻസിപി സഖ്യ സർക്കാർ നിലവിൽ വന്നത്. ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായും അജിത് പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. ശരദ് പവാറിന്റെ സഹോദരപുത്രനാണ് അജിത് പവാർ.
Read More: മഹാരാഷ്ട്രയിൽ നാടകീയ നീക്കം: ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
കർഷകർക്ക് വേണ്ടിയാണ് ബിജെപിക്കൊപ്പം സർക്കാർ രൂപീകരിക്കാനുള്ള ഈ തീരുമാനമെടുത്തതെന്ന് എൻസിപിയുടെ പുതിയ ഉപമുഖ്യമന്ത്രി അജിത് പവാർ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ഫലം വന്ന് ഇത്രയും ദിവസമായിട്ടും ആർക്കും സർക്കാരുണ്ടാക്കാൻ കഴിഞ്ഞില്ല, മഹാരാഷ്ട്രിയിൽ ശ്രദ്ധവേണ്ട അനേകം പ്രശ്നങ്ങളുണ്ട്. കർഷകർക്ക് അടിയന്തര സഹായം ആവശ്യമുണ്ട്. അതുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത് അജിത് പവാർ വ്യക്തമാക്കി.
ജനവികാരം നടപ്പാക്കുകയാണ് തങ്ങൾ ചെയ്തതെന്നും അത് അട്ടിമറിക്കാനാണ് ശിവസേന ശ്രമിച്ചതെന്നും സത്യപ്രതിജ്ഞയ്ക്ക് ശേഷം ഫഡ്നാവിസ് പറഞ്ഞു. വേണ്ടത് സ്ഥിരതയുള്ള സർക്കാരെന്ന് അജിത് പവാർ പറഞ്ഞു. എന്നാൽ രാഷ്ട്രീയത്തിലെ എറ്റവും വലിയ ചതിയെന്നാണ് കോൺഗ്രസ് സംഭവവികാസങ്ങളെ വിശേഷിപ്പിച്ചത്.
മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെശിവസേന–എന്‍സിപി–കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കെയാണ് ബിജെപിയുടെ നിര്‍ണായ നീക്കം. ശിവസേന–എന്‍സിപി–കോണ്‍ഗ്രസ് സഖ്യം മഹാരാഷ്ട്രയില്‍ അവകാശവാദം ഉന്നയിക്കാന്‍ ഗവര്‍ണറെ കാണാനുള്ള സമയവും തീരുമാനിച്ചിരുന്നു.