ന്യൂഡൽഹി: രാജ്യത്തെ മുസ്ലിം മദ്രസകൾക്കെതിരെ ഷിയ വഖഫ് ബോർഡ് തലവൻ. മദ്രസകൾ ഭീകരവാദം പഠിപ്പിക്കുന്ന കേന്ദ്രങ്ങളാണെന്നും അടച്ചുപൂട്ടണമെന്നും വസിം റിസ്‌വി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്ക് ഇത് സംബന്ധിച്ച് നൽകിയ പരാതിയിലാണ് വസിം റിസ്‌വി മദ്രസകൾക്കെതിരെ ആഞ്ഞടിച്ചിരിക്കുന്നത്.
മദ്രസകൾ കോൺവെന്റ് സ്കൂളുകളാക്കണമെന്നാണ് വസിം റിസ്‌വിയുടെ ആവശ്യം. നിലവിലെ സാഹചര്യത്തിൽ രാജ്യത്ത് മതപാഠശാലകളുടെ ആവശ്യമില്ലെന്ന് അദ്ദേഹം പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ സുന്നികൾക്കെതിരായ പരോക്ഷ നീക്കമാണ് വസിം റിസ്‌വിയുടെ കത്ത്.
രാജ്യത്തെ സിബിഎസ്ഇ-ഐസിഎസ്ഇ സ്‌കൂളുകളുമായി ബന്ധപ്പെടുത്തി എല്ലാ മതസ്ഥർക്കും പഠിക്കാൻ പറ്റുന്ന വിധത്തിൽ മദ്രസകളെ മാറ്റിയെടുക്കണം. മതപഠനം ആവശ്യക്കാർക്ക് മാത്രമായി നിയന്ത്രിക്കണം. എല്ലാവരും മതത്തെ കുറിച്ച് പഠിക്കേണ്ട സാഹചര്യമല്ല നിലവിൽ ഉളളതെന്നും അദ്ദേഹം പറഞ്ഞു.