ന്യൂദൽഹി: സ്വതന്ത്ര സ്ഥാനാർത്ഥിയായി ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച നടൻ പ്രകാശ് രാജിന് ആം ആദ്മി പാർട്ടി പിന്തുണക്കും. പ്രകാശ് രാജിന്റെ തീരുമാനത്തെ താൻ പിന്താങ്ങുന്നുവെന്ന് ആംആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയ പറഞ്ഞു.
“രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനുളള പ്രകാശ് രാജിന്റെ തീരുമാനത്തെ ഞാൻ പിന്തുണക്കുന്നു. അദ്ദേഹം മാത്രമല്ല, എല്ലാ നല്ല ആൾക്കാരും രാഷ്ട്രീയത്തിലേക്ക് വരേണ്ടതാണ്,” എന്ന് മനീഷ് സിസോഡിയ പറഞ്ഞു. ആം ആദ്മി പാർട്ടി പ്രവർത്തകരും മനീഷ് സിസോദിയയും തമ്മിൽ ബെംഗലുരുവിൽ കൂടിക്കാഴ്ച നടത്തി.
ആംആദ്‌മി പാർട്ടിയുടെ കർണാടക സംസ്ഥാന കൺവീനർ പ്രീത്വി റെഡ്ഡിയുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച്ച. പ്രകാശ് രാജിന് തുറന്ന പിന്തുണ നൽകുന്നതായി അറിയിച്ച് പാർട്ടി ഔദ്യോഗിക ട്വിറ്റർ പേജിൽ ട്വീറ്റ് ചെയ്തു.
അതേസമയം സ്ഥാനാർത്ഥിയാകാനുളള തന്റെ തീരുമാനത്തെ പിന്തുണച്ച ആംആദ്മി പാർട്ടിക്ക് പ്രകാശ് രാജ് നന്ദി അറിയിച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രകാശ് രാജ് വ്യക്തമാക്കിയത്.
ഏത് ലോക്സഭാ മണ്ഡലത്തിൽ നിന്നാണ് താരം മത്സരിക്കുകയെന്ന് പ്രഖ്യാപിച്ചിട്ടില്ല. ഏതായാലും കർണ്ണാടകത്തിൽ നിന്നാവും താരം ജനവിധി തേടുകയെന്ന് വ്യക്തമായിട്ടുണ്ട്. പ്രധാനമന്ത്രിയുടെയും കേന്ദ്രസർക്കാരിന്റേയും നയങ്ങളെ തുറന്നെതിർക്കുന്ന പ്രകാശ് രാജ് കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്നുണ്ട്. തെലുങ്കാന രാഷ്ട്ര സമിതിയും പ്രകാശ് രാജിന് പിന്തുണ അറിയിച്ചിരുന്നു.