ലക്നൗ: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിന് പിന്നാലെ മഹാഭാരതത്തെ കുറിച്ചുളള പ്രസ്താവനയുമായി ബിജെപി നേതാവ്. മഹാഭാരതകാലം തൊട്ടേ മാധ്യമപ്രവർത്തനമുണ്ടായിരുന്നെന്നും നാരദനായിരുന്നു മികച്ച റിപ്പോർട്ടറെന്നും ഉത്തർപ്രദേശ് മന്ത്രി ദിനേശ് ശർമ പറഞ്ഞു.
പുരാണകഥാപാത്രമായ സഞ്ജയൻ ഹസ്തിനപുരത്തിൽ ഇരുന്നുകൊണ്ട് പക്ഷിയുടെ കണ്ണിലൂടെ മഹാഭാരതയുദ്ധത്തിലെ സംഭവങ്ങൾ അന്ധനായ ധൃതരാഷ്ട്രർക്കു വിവരിച്ചു നൽകിയിരുന്നത് തത്സമയ സംപ്രേക്ഷണത്തിലൂടെയാണെന്ന് അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ മഥുരയിൽ ഹിന്ദി പത്രപ്രവർത്തന ദിവസത്തോട് അനുബന്ധിച്ചു സംഘടിപ്പിച്ച ചടങ്ങിലായിരുന്നു യുപി ഉപമുഖ്യമന്ത്രികൂടിയായ ദിനേശ് ശർമയുടെ പരാമർശം.
നാരദനെ ഗൂഗിളുമായി ബന്ധപ്പെടുത്തിയും മന്ത്രി പരാമർശങ്ങൾ നടത്തി. ഇന്നത്തെ കാലത്തെ ഗൂഗിളാണ് അന്നത്തെ നാരദനെന്ന് മന്ത്രി പറഞ്ഞു. ‘നിങ്ങളുടെ ഗൂഗിള്‍ ഇപ്പോഴാണ് ആരംഭിച്ചത്. എന്നാല്‍ ഞങ്ങളുടെ ഗൂഗിള്‍ കാലങ്ങള്‍ക്ക് മുമ്പേ ആരംഭിച്ചതാണ്. നാരദമുനി ഗൂഗിളിന്റെ ഒരു രൂപം തന്നെയാണ്. നാരായണ എന്ന് മൂന്ന് പ്രാവശ്യം പറഞ്ഞ് ഏത് സ്ഥലത്തും എത്തി വിവരങ്ങള്‍ കൈമാറാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു’, മന്ത്രി പറഞ്ഞു.
ഇത് ആദ്യമായല്ല മഹാഭാരതത്തെ ബന്ധപ്പെടുത്തി ബിജെപി നേതാക്കൾ ശാസ്ത്രത്തെ അപഗ്രഥിക്കുന്നത്. ഇന്റർനെറ്റ്, പ്ലാസ്റ്റിക് സർജറി, പരിണാമസിദ്ധാന്തം, ആണവ പരീക്ഷണം തുടങ്ങിയ വിഷയങ്ങളിലും സമാനമായ പ്രസ്താവനകളുമായി ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതൽ അടുത്തിടെ ചുമതലയേറ്റ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേബ് വരെ മഹാഭാരതത്തില്‍ നിന്നും ഇത്തരത്തില്‍ കണ്ടെത്തല്‍ നടത്തിയിട്ടുണ്ട്. ഇന്റര്‍നെറ്റ് ഉപയോഗിച്ചാണ് മഹാഭാരത വിവരണം ധൃതരാഷ്ട്രര്‍ കേട്ടതെന്നായിരുന്നു ബിപ്ലബ് അന്ന് പറഞ്ഞത്.