മുംബൈ: മുംബൈയിലെ ടാർഡിയോയിൽ ഭാട്ടിയ ആശുപത്രിക്ക് സമീപമുള്ള 20 നില ഫ്ലാറ്റിലുണ്ടായ വൻ തീപിടിത്തത്തിൽ ആറ് മരണം. 15 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ മൂന്ന് പേരുടെ നിലഗുരുതരമാണ്, ഇവരെ അടുത്തുള്ള ആശുപതിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
20 നിലകളുള്ള കമല എന്ന ഫ്ലാറ്റിന്റെ പതിനെട്ടാം നിലയിൽ രാവിലെ 7.28 ഓടെയാണ് തീപിടിത്തമുണ്ടായത്. ലെവൽ 3 ൽ വരുന്ന വലിയ തീപിടിത്തമാണ് ഉണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി.
അഗ്നിശമനസേനയുടെ 13 യൂണിറ്റുകൾ സ്ഥലത്തെത്തി മൂന്ന് മണിക്കൂറുകൊണ്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്. പരുക്കേറ്റവരെ സർക്കാരിന് കീഴിലുള്ള നായർ ആശുപത്രി, കസ്തൂർബ ആശുപത്രി, ഭാട്ടിയ ആശുപത്രി എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ ചിലർക്ക് ശ്വാസതടസ്സം പോലുള്ള പ്രശ്നങ്ങൾ ഉണ്ടെന്നും സ്ഥിതിഗതികൾ വിലയിരുത്തി വരികയാണെന്നും മേയർ കിഷോരി പെഡ്നേക്കർ പറഞ്ഞു. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും അവർ കൂട്ടിച്ചേർത്തു.
തീയും പുകയും കണ്ട് ഉടൻ തന്നെ ഫ്ലാറ്റിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങിയിരുന്നു. പതിനഞ്ചാം നിലയിൽ നിന്നാണ് തീ പടർന്നതെന്നും പിന്നീട് മുകളിലത്തെ നിലകളിലേക്കും തീ പടർന്നതായും സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Also Read: ബുദ്ധസന്യാസിയും ആക്ടിവിസ്റ്റുമായ തിച് നാറ്റ് ഹാൻ അന്തരിച്ചു