ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരായ പ്രതിഷേധങ്ങളിൽ പ്രതികരിച്ച് കരസേനാ മേധാവി ബിപിൻ റാവത്ത്. ജനങ്ങളെ തെറ്റായ ദിശയിലേക്ക് നയിക്കുന്നവരല്ല നേതാക്കളെന്ന് അദ്ദേഹം പറഞ്ഞു. പൗരത്വ നിയമത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണ് കരസേനാ മേധാവിയുടെ പ്രതികരണം.
നിരവധി സർവകലാശാലകളിലെയും കോളേജിലെയും വിദ്യാർഥികളെയും ജനക്കൂട്ടത്തെയും നേതാക്കൾ തെറ്റായ പാതയിലേക്ക് നയിച്ച് നഗരങ്ങളിൽ അക്രമം നടത്തി. ഇതല്ല നേതൃത്വമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”നേതൃത്വമെന്നത് മുന്നോട്ടുനയിക്കാനുളളതാണ്. നിങ്ങൾ മുന്നോട്ടു നടക്കുമ്പോൾ എല്ലാവരും നിങ്ങളെ പിന്തുടരും. അതത്ര എളുപ്പമല്ല. അത് എളുപ്പമാണെന്നു തോന്നും, പക്ഷേ വളരെ സങ്കീർണമായ ഒന്നാണത്. നേതാക്കൾ അണികളെ ശരിയായ ദിശയിലേക്ക് നയിക്കണം, തെറ്റായ ദിശയിലേക്കാവരുത്,” അദ്ദേഹം അഭിപ്രായപ്പെട്ടു.
#WATCH Army Chief Gen Bipin Rawat: Leaders are not those who lead ppl in inappropriate direction. As we are witnessing in large number of universities&colleges,students the way they are leading masses&crowds to carry out arson&violence in cities & towns. This is not leadership. pic.twitter.com/iIM6fwntSC
— ANI (@ANI) December 26, 2019
അതേസമയം, സൈനിക മേധാവിയുടെ പരാമർശത്തെ വിമർശിച്ച് കോൺഗ്രസ് അടക്കമുളള പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നു. സിഎഎ പ്രതിഷേധങ്ങൾക്കെതിരെ സൈനിക മേധാവി സംസാരിക്കുന്നത് ഭരണഘടനാപരമായ ജനാധിപത്യത്തിന് എതിരാണ്. ഇന്ന് രാഷ്ട്രീയ വിഷയങ്ങളിൽ സംസാരിക്കാൻ കരസേന മേധാവിയെ അനുവദിച്ചാൻ, നാളെ സൈന്യത്തെ ഏറ്റെടുക്കാനുളള ശ്രമം നടത്താൻ അനുവാദം നൽകുക കൂടിയാണെന്ന് കോൺഗ്രസ് വക്താവ് ബ്രിജേഷ് കാലപ്പ പറഞ്ഞു.
Read Also: ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നവര് പാകിസ്ഥാനിലേക്കു പോകേണ്ടിവരും: ബി ഗോപാലകൃഷ്ണന്
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ രാജ്യ വ്യാപകമായി പൊതുമുതൽ നശിപ്പിക്കപ്പെട്ടിരുന്നു. പ്രതിഷേധക്കാർ നിരവധി ബസുകൾ കത്തിച്ചു. ഇതുവരെ 25 പേരാണ് പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ടത്.